ഭാരതപ്പുഴയുടെ തീരത്ത് അതീവജാഗ്രത; രണ്ടായിരം പേരെ മാറ്റിപ്പാർപ്പിച്ചു

Mail This Article
മലപ്പുറം∙ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജില്ലയിൽ കെടുതികൾ തുടരുന്നു. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകിവന്ന ചാലിയാർ ഇന്നലെയും കണ്ണീർചിത്രമായി. കൊണ്ടോട്ടിക്കും മലപ്പുറത്തിനുമിടയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ ഇന്നലെയും ഗതാഗതം ദുഷ്കരമായി. കൂരിയാട് സർവീസ് റോഡിൽ വെള്ളം കയറിയതിനാൽ കോഴിക്കോട്– തൃശൂർ പാതയിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കേന്ദ്ര ജലകമ്മിഷൻ അപകടമുന്നറിയിപ്പു നൽകിയതിനാൽ ഭാരതപ്പുഴയുടെ തീരത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മറ്റു നദികളിൽ ചെറിയ രീതിയിൽ വെള്ളമിറങ്ങിയിട്ടുണ്ട്. നാൽപതോളം ദുരിതാശ്വാസ ക്യാംപുകളിലായി ജില്ലയിൽ രണ്ടായിരം പേരെ മാറ്റിപ്പാർപ്പിച്ചു. മഞ്ചേരിയിലും കിഴിശ്ശേരിയിലും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കു മാറ്റി.
∙തിരൂരിൽ സ്കൂൾ കെട്ടിടം തകർന്നു
കൂട്ടായി വാടിക്കൽ പികെടിബിഎം സ്കൂളിന്റെ കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നുവീണു. ഇന്നലെ പുലർച്ചെ നാലിനാണു മഴയിൽകുതിർന്ന ഓടിട്ട കെട്ടിടം പൊളിഞ്ഞുവീണത്. നിലവിൽ ഈ കെട്ടിടം ക്ലാസ്മുറികൾക്കായി ഉപയോഗിക്കുന്നില്ല. ചമ്രവട്ടം പാലത്തിനു മുകളിൽനിന്ന് അതിഥിത്തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി. പാലത്തിൽനിന്നു തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിലേക്കു പോകുന്ന കേബിളിൽ പിടിച്ചുനിന്ന തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.
∙കൂടുതൽ ക്യാംപുകൾ
ചൊവ്വാഴ്ച 31 ദുരിതാശ്വാസ ക്യാംപുകളിലായി 1031 പേരെയാണു ജില്ലയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്നലെ പെരിന്തൽമണ്ണയിലും തിരൂരിലും മലപ്പുറത്തും വെളിയങ്കോടും കൂടുതൽ ക്യാംപുകൾ തുറന്നു. രണ്ടായിരത്തിനടുത്ത് ആളുകൾ ക്യാംപുകളിലുണ്ട്. മഞ്ചേരിയിലെ കിടങ്ങഴിയിലും കിഴിശ്ശേരിയിലും മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്നു ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റി. കനത്ത മഴയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മാറാൻ തയാറല്ലാത്തവരെ പൊലീസിനെ ഉപയോഗിച്ചു മാറ്റും.
∙ മകളുടെ വിവാഹം ലളിതമാക്കി എംപി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മകളുടെ വിവാഹം ചടങ്ങ് മാത്രമാക്കി നടത്താൻ പി.പി.സുനീർ എംപി. സുനീർ– കെ.എ.ഷാഹിന ദമ്പതികളുടെ മകൾ റിയാനയുടെ വിവാഹം മൂന്നിനാണു തീരുമാനിച്ചിരുന്നത്. ഇതാണു ചടങ്ങു മാത്രമാക്കി നടത്താൻ തീരുമാനിച്ചത്.
ഇന്നലത്തെ മഴക്കണക്ക് (മില്ലിമീറ്ററിൽ)
∙പൊന്നാനി:-74
∙നിലമ്പൂർ:-20
∙അങ്ങാടിപ്പുറം:-30.6
∙പെരിന്തൽമണ്ണ:-36.8
∙കരിപ്പൂർ:-40.00
∙ആനക്കയം:30.5
∙മുണ്ടേരി:22.00
∙പാലേമാട്:24.00
∙തെന്നല:-58.5
∙വാക്കാട്:-5.00