പുഴ പിൻവാങ്ങുന്നു; ആശ്വാസത്തിന്റെ കരകണ്ട് ഈശ്വരമംഗലം മേഖല

Mail This Article
പൊന്നാനി ∙ ഭയപ്പെടുത്തി തീരത്തേക്കു കടന്നു വന്ന ഭാരതപ്പുഴ വല്ലാതെ മുറിവേൽപ്പിക്കാതെ പിൻവാങ്ങുന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലത്തെ പകൽ. മാനമിരുണ്ട്, ഉച്ചയോടെ മഴ വീണ്ടും ഭയപ്പെടുത്തിയെങ്കിലും വെള്ളക്കെട്ടിന്റെ ദുരിതമൊഴിഞ്ഞാൽ അതീജിവിക്കാമെന്ന പ്രതീക്ഷയുണ്ട്. ഇൗശ്വരമംഗലം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഭാരതപ്പുഴ കരകവിഞ്ഞ് മേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. മേഖലയിലെ മുഴുവൻ കുടുംബങ്ങളും വീടൊഴിഞ്ഞിരുന്നു.

എന്നാൽ, ഇന്നലെ വൈകിട്ടുതന്നെ വീടുകളിൽ നിന്ന് പുഴ പിൻവാങ്ങി. വീടുകൾക്കകത്ത് ചെളി നിറഞ്ഞ ദുരിതം മാത്രമാണ് കുടുംബങ്ങൾക്ക് പ്രധാന വെല്ലുവിളിയായത്. 2018ലെ പ്രളയകാലത്ത് വലിയ മുറിവേൽപിച്ചാണ് പുഴ പിൻവാങ്ങിയിരുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീടുകളിലേക്കു വന്നു നോക്കിയ കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. രണ്ടു ദിവസം കൊണ്ട് വീട് വൃത്തിയാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. മിക്കവരും ദുരിതാശ്വാസ ക്യാംപുകളിൽ തുടരുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ ദുരിതം ഇരട്ടിയാണ്.

83 കുടുംബങ്ങൾക്യാംപുകളിൽ
തീരദേശത്ത് 2 ക്യാംപുകളിലായി 83 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇൗഴുവത്തിരുത്തി മേഖലയിൽ നിന്നുള്ള 81 കുടുംബങ്ങൾ പൊന്നാനി ഐഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിലാണ് അഭയം തേടിയിരിക്കുന്നത്. കുട്ടികളും സ്ത്രീകളുമടക്കം 244 അംഗങ്ങൾ ക്യാംപിലുണ്ട്. പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ 2 കുടുംബങ്ങളാണുള്ളത്.