ഉരുൾപൊട്ടലിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് തിരുവാലി സ്വദേശിയായ അധ്യാപികയും ഭർത്താവും

Mail This Article
വണ്ടൂർ ∙ ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ടുവെന്നു വിശ്വസിക്കാനാവാതെ വയനാട് ചൂരൽമല വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക പി.തങ്കമണിയും ഭർത്താവ് തിരുവാലി ചാത്തക്കാട് മുണ്ടക്കോട്ടിൽ രാജേന്ദ്രനും. ദുരന്തം ഉണ്ടാകുമ്പോൾ താമസസ്ഥലത്തുനിന്ന് ഓടി രാത്രി മലമുകളിൽ തങ്ങിയാണ് ഇരുവരും രക്ഷപ്പെട്ടത്. ദുരന്തദിവസം രാത്രി, ക്വാർട്ടേഴ്സിൽ ഇരുവരും ഭക്ഷണം കഴിച്ചു കിടന്നതാണ്. പുലർച്ചെ ഒന്നരയോടെ വൻശബ്ദം കേട്ടു ഞെട്ടിയുണർന്നു. പുറത്തിറങ്ങിനോക്കുമ്പോൾ കെട്ടിടത്തിനു ചുറ്റും ചെളിവെള്ളം കണ്ടു. ഉടൻ അടുത്തു താമസിക്കുന്നവരെയെല്ലാം വിളിച്ചുണർത്തി. ഉരുൾപൊട്ടിയെന്നും ഓടിരക്ഷപ്പെടൂവെന്നും ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. എല്ലാവരും മലമുകളിലേക്ക് ഓടിക്കയറി. കനത്ത മഴനനഞ്ഞു മലയിൽ തന്നെ നിന്നു.
പുലർച്ചെ മൂന്നോടെ താഴെ വെളിച്ചം കണ്ടു മലയിൽനിന്നിറങ്ങി രക്ഷാപ്രവർത്തകരുടെ അടുത്തെത്തി. ഇതിനിടെ, മരക്കൂട്ടത്തിനിടയിൽ ചെളിയിൽ പൂണ്ടുകിടന്ന വയോധികയെയും രക്ഷിച്ചു. രാവിലെ രാജേന്ദ്രൻ രക്ഷാപ്രവർത്തകരുടെ സഹായത്തോടെ താമസസ്ഥലത്തെത്തി തങ്കമണിയുടെ സർട്ടിഫിക്കറ്റുകൾ മാത്രമെടുത്തു മലയിറങ്ങി. രക്ഷാപ്രവർത്തകരുടെ വാഹനത്തിൽ മേപ്പാടിയിൽ എത്തി സഹപ്രവർത്തകയുടെ സഹോദരിയുടെ വീട്ടിൽ വിശ്രമിച്ചു നാട്ടിലേക്കു തിരിച്ചു. ചൊവ്വ 5ന് വണ്ടൂരിലെത്തി.ഇന്നലെ സ്കൂളിൽ എത്തണമെന്ന് അറിയിപ്പു കിട്ടിയതോടെ തങ്കമണി വെള്ളാർമലയിലേക്കു തിരിച്ചുപോയി. പ്രിയപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മുഖമാണു മനസ്സിലെന്നും അവിടെയെത്തി അവർക്കു കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നും തങ്കമണി പറഞ്ഞു.