മഴയുടെ ശക്തി കുറഞ്ഞു; ഭാരതപ്പുഴ ഉൾപ്പെടെ എല്ലാ നദികളിലും ജലനിരപ്പ് താഴുന്നു

Mail This Article
മലപ്പുറം ∙ മഴയുടെ ശക്തി കുറയുകയും ഇടവേള കൂടുകയും ചെയ്തതോടെ ജില്ലയ്ക്ക് ആശ്വാസം. അതേസമയം, തീവ്രമഴ മുന്നറിയിപ്പു തുടരുന്നതിനാൽ കനത്ത ജാഗ്രത തുടരുകയാണ്. ഭാരതപ്പുഴ ഉൾപ്പെടെ ജില്ലയിലെ എല്ലാ നദികളിലും ജലനിരപ്പ് കുറഞ്ഞുതുടങ്ങി. വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയതോടെ പെരിന്തൽമണ്ണയിലും തിരൂരിലും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു ജനം വീടുകളിലേക്കു മടങ്ങി. 10 ദുരിതാശ്വാസ ക്യാംപുകളെങ്കിലും പ്രവർത്തനം അവസാനിപ്പിച്ചു. ജില്ലയിലെ പ്രധാന റോഡുകളിൽ നിന്നെല്ലാം വെള്ളക്കെട്ട് നീങ്ങി. ഇന്നലെ എവിടെയും ഗതാഗത തടസ്സമുണ്ടായില്ല.
ക്യാംപുകൾ 66,
കുടുംബങ്ങൾ 1280
ജില്ലയിൽ 66 ദുരിതാശ്വാസ ക്യാംപുകളിലായി 1280 കുടുംബങ്ങളിലെ 3475 പേരെ മാറ്റി പാർപ്പിച്ചതായി കലക്ടർ വി.ആർ.വിനോദ് അറിയിച്ചു. ഏറനാട് താലൂക്കിൽ 12 ക്യാംപുകളിലായി 82 കുടുംബങ്ങളും തിരൂരിൽ 17 ക്യാംപുകളിലായി 448 കുടുംബങ്ങളും തിരൂരങ്ങാടിയിൽ 13 ക്യാംപുകളിലായി 399 കുടുംബങ്ങളും പെരിന്തൽമണ്ണയിൽ 10 ക്യാംപുകളിലായി 52 കുടുംബങ്ങളുമാണുണ്ടായിരുന്നത്.
പൊന്നാനിയിൽ 9 ക്യാംപുകളിലായി 187 കുടുംബങ്ങളും നിലമ്പൂരിൽ 4 ക്യാംപുകളിലായി 110 കുടുംബങ്ങളും കൊണ്ടോട്ടിയിൽ ഒരു ക്യാംപിൽ 2 കുടുംബങ്ങളുമുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ പലരും വീടുകളിലേക്കു മടങ്ങി.
ഗൂഡല്ലൂർ – ഊട്ടി ഹൈവേയിൽ നിയന്ത്രണം
റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഗൂഡല്ലൂർ–ഊട്ടി ഹൈവേയിൽ ഇന്നു മുതൽ 4 വരെ ഭാരവാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തി.
ചാലിയാറിലാകെ തിരച്ചിൽ
മൃതദേഹങ്ങൾ ഒഴുകിവന്നു ജില്ലയുടെ കണ്ണീർചാലായി മാറിയ ചാലിയാറിൽ എല്ലാ ഭാഗത്തും ഇന്നലെ തിരച്ചിൽ നടന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചാലിയാറിലെ എടവണ്ണ, ഒതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട് , പാവണ്ണ, തുടങ്ങിയ മേഖലകളിലെല്ലാം പരിശോധിച്ചു.
എമർജൻസി റെസ്ക്യൂ ഫോഴ്സ് എടവണ്ണ യൂണിറ്റിന്റെ ബോട്ടിലായിരുന്നു പരിശോധന. താലൂക്ക് ദുരന്തനിവാരണ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നു രാവിലെ 11ന് തുടങ്ങിയ തിരച്ചിൽ വൈകിട്ട് 5 വരെ നീണ്ടു. പാലത്തിനുതാഴെ അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
ജില്ലയിൽ ഇന്നലത്തെ മഴക്കണക്ക്
(മില്ലി മീറ്ററിൽ)
കരിപ്പൂർ : 63.8
മുണ്ടേരി : 34.5
മഞ്ചേരി : 38.00
പൊന്നാനി : 31.00
ആനക്കയം : 45.5
തെന്നല : 26.5
പൊന്നാനി : 31.00
വാക്കാട് : 7.00