നിങ്ങൾ ഞെട്ടും ഗയ്സ്...! ഈ മാർഗംകളിക്കാരുടെ കഥ കേട്ടാൽ

Mail This Article
∙ കടന്നലുകൾക്കു പോലും തകർക്കാനാകാത്തൊരു വിജയവീര്യമാണിത് ഗയ്സ്... മാർഗംകളിക്ക് അടുത്ത ചെസ്റ്റ് നമ്പറിൽ കയറാനായി വേദിക്കു പിറകിൽ കാത്തിരിക്കുയായിരുന്നു മലപ്പുറം സെന്റ് ജമ്മാസ് ജിജിഎച്ച്എച്ച്എസ്എസിലെ ഹയർ സെക്കൻഡറി പിള്ളേർ. പെട്ടെന്നാണ് കൂട്ടത്തിലെ നിയയുടെയും അനഘയുടെയും കാലിൽ കടന്നലുകൾ കുത്തിയത്. ആകെ അങ്കലാപ്പ്. ഉടൻ ഇരുവരെയും ആംബുലൻസിൽ കയറ്റി സൈറണിട്ട് മെഡിക്കൽ വിങ്ങിലേക്ക്. മാർഗംകളിയിൽ കാലുകളുടെ ചലനത്തിന് പ്രാധാന്യമുള്ളതിനാൽ മറ്റൊന്നും ചെയ്യാതെ വേദന സംഹാരി നൽകി വിട്ടു. വീണ്ടും ആംബുലൻസിൽ വേദിയിലേക്ക്. മുൻപത്തെ ടീമിന്റെ പ്രകടനം കഴിയാതിരുന്നതിനാൽ ചെറിയ വിശ്രമം കിട്ടി. കൃത്യസമയത്ത് വേദന മറന്ന് തകർത്താടി. ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം തന്നെ. അതും 5 വർഷം മുൻപ് കൈവിട്ടു പോയ ജില്ലാ കുത്തക തിരിച്ചുപിടിച്ചുകൊണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ കുത്തക ഇന്നലെ നിലനിർത്തുകയും ചെയ്തു. സി.എച്ച്.നിയ മനോരമ റീഡ് ആൻഡ് വിൻ ക്വിസ് മത്സരത്തിലെ സ്കൂൾ വിജയി കൂടിയാണ്.
ഉള്ളുലയ്ക്കും മിമിക്രി
∙ മിമിക്രിയിൽ എപ്പോഴും തമാശ മാത്രം പോരല്ലോ. ഹൈസ്കൂൾ പെൺകുട്ടികളുടെ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയ ഇഷ മെഹ്റിന്റെ പ്രകടനം ഇത്തിരി സീരിയസ് ആയിരുന്നു. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലും രക്ഷാപ്രവർത്തനങ്ങളും ക്യാംപ് ജീവിതവുമെല്ലാം ശബ്ദങ്ങളിലൂടെ ഇഷ കാണികളിലെത്തിച്ചു. പ്രകടനം കഴിഞ്ഞപ്പോൾ കാണികളിൽ വയനാട്ടിൽ നിന്നുള്ള ഒരു അധ്യാപിക ഓടിവന്നു ഇഷയോടു പറഞ്ഞു, ഞങ്ങളുടെ ക്യാംപ് ജീവിതം തന്നെയാണ് എന്റെ കാതിൽ വീണ്ടും മുഴങ്ങിയത്. പ്രശസ്ത മിമിക്രി കലാകാരൻ ബറോസ് കൊടക്കാടനാണ് ഇഷയുടെ പിതാവ്. ഉപ്പ തന്നെയാണ് ഗുരുവും. ചേച്ചി ദിയ മെഹ്റിനും മിമിക്രിയിൽ സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്. അമ്മ റംല ബറോസ് അധ്യാപികയാണ്. കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് വിദ്യാർഥിയാണ് ഇഷ.

എല്ലാരും വാങ്കേ... ആൾവേയ്സ് വെൽക്കംസ് യൂ...
∙തമിഴ് വില്ലേജ് കുക്കിങ് ചാനൽ ടീം ഈ ഡയലോഗ് പറയുമ്പോഴുള്ള അതേ ലെവൽ എനർജി ആവേശമാണ് ഇന്നലെ 2 ഇനങ്ങളിൽ കന്നി വിജയം നേടിയ ചുങ്കത്തറ എംപിഎംഎച്ച്എസ്എസിന്റെ സന്തോഷത്തിനും. കലോത്സവത്തിലെ പ്രധാന ‘വിഭവ’ങ്ങളായ പഞ്ചവാദ്യത്തിലും മദ്ദളകേളിയിലുമാണ് സ്കൂൾ ഒന്നാമതെത്തിയത്. അതും സംഗീതാധ്യാപകനായ സീനോ ചാർളി ഷൊർണൂരിലെ തന്റെ വീട്ടുവളപ്പിലെ പ്ലാവ് വെട്ടി സ്വന്തമായുണ്ടാക്കിയ സംഗീതോപകരണങ്ങളുപയോഗിച്ചുകൊണ്ട് നേടിയത്. ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക എന്നിവയാണ് അദ്ദേഹം സ്വന്തമായുണ്ടാക്കിയത്. പഞ്ചവാദ്യ സംഘത്തിലെ കെ.ആദിത്യയുടെ പിതാവ് നിലമ്പൂർ ബിആർസി സ്പെഷലിസ്റ്റ് അധ്യാപകൻ കെ.സുനിൽകുമാറാണ് ഇത്തവണത്തെ കലോത്സവ ലോഗോ ഡിസൈൻ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

ആരടിക്കും ‘ചാംപ്യൻ’ ബട്ടൺ ? വേങ്ങരയെ വെട്ടി മലപ്പുറം
കോട്ടയ്ക്കൽ ∙ ജില്ലാ കലോത്സവത്തിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ഓവറോൾ ചാംപ്യൻഷിപ്പിലേക്ക് കടുത്ത പോരാട്ടം. നാലാം ദിവസത്തിൽ 276 ഇനങ്ങൾ പൂർത്തിയായപ്പോൾ വേങ്ങര ഉപജില്ലയെ വെട്ടി മലപ്പുറം ഒന്നാം സ്ഥാനത്ത്. വേങ്ങര രണ്ടാമതായപ്പോൾ മൂന്നാം സ്ഥാനത്തേക്ക് മങ്കട കുതിച്ചെത്തി. ജേതാക്കൾക്ക് ഇന്ന് രാത്രി 7ന് സമാപന സമ്മേളനത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ ട്രോഫികൾ വിതരണം ചെയ്യും. യുപി വിഭാഗത്തിൽ പെരിന്തൽമണ്ണ (144), ഹൈസ്കൂൾ വിഭാഗത്തിൽ മങ്കട (301), ഹയർ സെക്കൻഡറിയിൽ മലപ്പുറം (327) എന്നിവയാണ് മുന്നിൽ.
സ്കൂളുകളിൽ പൂക്കൊളത്തൂർ
∙ സ്കൂളുകളുടെ വിഭാഗത്തിൽ പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (216) ഒന്നാം സ്ഥാനത്തെ കുതിപ്പ് തുടരുന്നു. മേലാറ്റൂർ ആർഎംഎച്ച്എസ് (208) രണ്ടാം സ്ഥാനത്തും മഞ്ചേരി ജിബിഎച്ച്എസ്എസ് (175 ) മൂന്നാം സ്ഥാനത്തുമാണ്. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മങ്കട ഉപജില്ല (95) ചാംപ്യൻമാർ. യുപി വിഭാഗത്തിൽ അരീക്കോട്, കിഴിശ്ശേരി, മലപ്പുറം ഉപജില്ലകൾ (65 വീതം) ചാംപ്യൻഷിപ് പങ്കിട്ടു. സംസ്കൃതോത്സവത്തിൽ യുപി, ഹെെസ്കൂൾ വിഭാഗങ്ങളിൽ 93 പോയിന്റ് വീതം നേടി മേലാറ്റൂർ ചാംപ്യൻമാരായി.
തളർന്നു വീണത് 126 പേർ
∙ നൃത്തമത്സരങ്ങൾ വൈകുന്നതിനാൽ ചമയങ്ങളണിഞ്ഞ് ഭക്ഷണവും വെള്ളവും കഴിക്കാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നത് മത്സരാർഥികളെ തളർത്തുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നൃത്തവേദിയിലും മത്സരശേഷം പുറത്തും തളർന്നുവീണ് ചികിത്സ തേടിയത് 126 കലാകാരികളാണ്. മേക്കപ് ഇളകിപ്പോകുമെന്നു കരുതി പലരും വെള്ളവും ഭക്ഷണവും പോലും കഴിക്കാത്തതാണ് തളർന്നുവീഴാൻ കാരണമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കലോത്സവ നഗരിയിൽ ഒരുക്കിയിട്ടുള്ള 2 പരിശോധനാ കേന്ദ്രങ്ങളിലാണ് തളർന്നു വീണവരെ ചികിത്സയ്ക്കായി എത്തിച്ചത്. ഒട്ടേറെപ്പേരെ വേദികൾക്ക് സമീപമുള്ള കേന്ദ്രങ്ങളിലും പ്രാഥമിക ചികിത്സ നൽകി വിട്ടിരുന്നു. ചികിത്സക്കായി എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. തളർന്നു വീണതിനെത്തുടർന്ന് കൂടുതൽ ചികിത്സ വേണ്ട 8 പേരെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു .
ജഡ്ജസ് നോട്ട് ചെയ്യുന്നുണ്ട്
∙ ആറന്മുള വള്ളംകളിയിൽ ആദ്യമെത്തിയാൽ മാത്രം പോരാ, താളവും ശരിയാകണം. ഹയർസെക്കൻഡറി വഞ്ചിപ്പാട്ട് മത്സരം കഴിഞ്ഞപ്പോൾ ജഡ്ജസിന്റെ കമന്റും ഏതാണ്ട് ഇതുപോലെ തന്നെ. ‘കഥ അറിയില്ല, അക്ഷരശുദ്ധി ഇല്ല.’ വിധി പറയാൻ മറന്ന വിധികർത്താക്കൾ പരാതി തുടർന്നു. എങ്കിലും ആറന്മുളയുടെയും കുട്ടനാടിന്റെയും വായ്ത്താരികൾ മലപ്പുറത്തും പ്രചരിപ്പിക്കുന്ന വിദ്യാർഥികളെ അഭിനന്ദിക്കാനും ജഡ്ജസ് മറന്നില്ല.