നഗരസഭ ആരോഗ്യവിഭാഗം പരിശോധന; 5 ഹോട്ടലുകൾക്ക് നോട്ടിസ്
Mail This Article
മലപ്പുറം∙ നഗരസഭ ആരോഗ്യവിഭാഗം പ്രധാന ഹോട്ടലുകളിലും ഭക്ഷണ വിൽപന ശാലകളിലും പരിശോധന നടത്തി. ഇന്നലെ പുലർച്ചെ ആറു മുതൽ 8.30 വരെയായിരുന്നു പരിശോധന. ശുചിത്വ നിലവാരമില്ലാതെ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വിവിധയിനം ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കാവുങ്ങൽ ബൈപാസ്, പെരിന്തൽമണ്ണ റോഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. എട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. നോട്ടിസിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടിയുണ്ടാകും.
വൃത്തിഹീന സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പൊറാട്ട, ചപ്പാത്തി, മത്സ്യ, മാംസങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഫ്രീസറിൽ അടപ്പില്ലാതെയും ഒന്നിനു മുകളിൽ ഒന്നായി വച്ചും തലേദിവസത്തെ ഭക്ഷണ സാധനങ്ങളും കാലാവധി കഴിഞ്ഞ പാലുൽപന്നങ്ങളും പിടിച്ചെടുത്തു. ചില ഭക്ഷണശാലകളിൽ അടുക്കള നിലവാരമില്ലാത്തതാണെന്നും മാലിന്യങ്ങൾ അടുക്കളയിൽ തന്നെ സൂക്ഷിക്കുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അടുപ്പിലിട്ടു കത്തിക്കുന്നതായും കണ്ടെത്തി.
ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്ത് അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാലിന്യം അനാരോഗ്യകരമായി വലിച്ചെറിയുന്നവർക്കെതിരെയും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവർക്ക് എതിരെയും ശക്തമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പരിശോധനയിൽ നഗരസഭ സിറ്റി മാനേജർ കെ.മധുസൂദനൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുകൂൽ, അബ്ദുൽ റഷീദ്, ശുചീകരണ വിഭാഗം ജീവനക്കാരും പങ്കെടുത്തു.