ദേശീയപാത വികസനം: പ്രോജക്ട് ഡയറക്ടറുടെ റിപ്പോർട്ട് എൻഎച്ച് അതോറിറ്റി പരിഗണിച്ചില്ല; മാതാപ്പുഴ കുരുക്കിൽ

Mail This Article
തേഞ്ഞിപ്പലം ∙ ദേശീയപാതാ വികസനത്തെ തുടർന്ന് മേലേ ചേളാരിയിൽ മാതാപ്പുഴയ്ക്കുള്ള മരാമത്ത് റോഡ് ജംക്‌ഷൻ ഗതാഗതക്കുരുക്കിൽ അകപ്പെട്ടിട്ടും എൻഎച്ച് അതോറിറ്റിക്ക് കുലുക്കമില്ല. ജംക്‌ഷനിൽ സ്വകാര്യ ഭൂമി ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാൻ പ്രോജക്ട് ഡയറക്ടർ അനുമതി തേടി സമർപ്പിച്ച റിപ്പോർട്ട് എൻഎച്ച് അതോറിറ്റി ഉന്നതർ പരിഗണിച്ചില്ല. എൻഎച്ചിന് പുറത്ത് മരാമത്ത് റോഡിലെ തിരക്കൊഴിവാക്കാൻ സ്ഥലം ഏറ്റെടുത്ത് പണികൾ നടത്തേണ്ടത് തങ്ങളല്ലെന്നാണ് എൻഎച്ച് അതോറിറ്റിയുടെ നിലപാട്.
വാഹനങ്ങൾ പെരുകി: സ്ഥലം മാത്രമില്ല
മാതാപ്പുഴയ്ക്കുള്ള മരാമത്ത് റോഡ് തിരൂർ, പരപ്പനങ്ങാടി തുടങ്ങി പല സ്ഥലങ്ങളിലേക്കും സഞ്ചരിക്കാവുന്ന പാതയാണ്. ദേശീയപാതയിലും മരാമത്ത് റോഡിലും തടസ്സമുള്ളപ്പോൾ ദീർഘദൂര വാഹനങ്ങൾ പോലും ആശ്രയിക്കുന്ന പാതയാണിത്. എൻഎച്ച് വികസനത്തെ തുടർന്ന് മാതാപ്പുഴ മരാമത്ത് റോഡിൽ വാഹനങ്ങൾ പെരുകിയിട്ടുമുണ്ട്. കടക്കാട്ടുപാറയ്ക്കുള്ള റോഡ് മാതാപ്പുഴ റോഡിലെ ആലുങ്ങലിൽ നിന്നാണ് തുടങ്ങുന്നത്. മാതാപ്പുഴ റോഡിലെ ചെനയ്ക്കലങ്ങാടിയിൽ നിന്നാണ് കൊളത്തോട്, അരീപ്പാറ റോഡുകളുടെ തുടക്കം. ബസ് സർവീസുള്ള റോഡുകളാണ് ഇവ. മറ്റനേകം ശാഖാ റോഡുകളും മാതാപ്പുഴ റോഡുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ശാഖാ റോഡുകളുമായി ബന്ധപ്പെട്ട് ഗ്രാമീണ റോഡുകളുമുണ്ട്. നൂറുകണക്കിന് വാഹനങ്ങളിലായി നിത്യേന ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പാതയാണ്.
പാലം വരും: ഒപ്പം കുരുക്കും
മേലേ ചേളാരി ജംക്‌ഷനിൽ പലപ്പോഴും നിന്ന് തിരിയാൻ ഇടം ലഭിക്കാറില്ല. ജംക്‌ഷൻ എൻഎച്ച് സർവീസ് റോഡിലെ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ നിർത്തുമ്പോൾ ജംക്‌ഷനിലെ ഗതാഗത തടസ്സം ഇരട്ടിക്കുന്നു. ടാക്‌സി, പ്രൈവറ്റ് വാഹനങ്ങൾക്ക് ചേളാരിയിൽ ഒരിടത്തും അനുവദനീയ പാർക്കിങ് കേന്ദ്രങ്ങൾ ഇല്ലെന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഇരുമ്പോത്തിങ്ങൽ കടവിൽ പാലം നിർമിക്കുന്നതോടെ മരാമത്ത് റോഡിൽ വാഹനങ്ങൾ പിന്നെയും വർധിക്കും.