ഹജ് യാത്ര: സർക്കാർ കൊള്ളയടിക്കുന്നു; അധികഭാരം യാത്രക്കാരുടെ തലയിൽ

Mail This Article
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, വേങ്ങരയിലെ ഒരു ട്രാവൽ ഏജൻസിയുടെ പരസ്യവാചകം ഇങ്ങനെയാണ്: ‘‘ഈ വർഷത്തെ സർക്കാർ നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ ഹജ്ജിനു പോകാൻ അവസരം...’’ മുൻപ് സർക്കാർ ഹജ് നിരക്കും സ്വകാര്യ ഹജ് നിരക്കും വലിയ വ്യത്യാസമുണ്ടായിരുന്നു. സർക്കാർ ഹജ് യാത്രയേക്കാൾ രണ്ടും മൂന്നും ഇരട്ടി തുകയാണ് സ്വകാര്യ സംഘങ്ങൾ വഴി യാത്ര ചെയ്യാൻ നൽകേണ്ടിയിരുന്നത്. ഇത്തവണ സ്ഥിതി മാറി. സർക്കാർ ഹജ് യാത്രാ നിരക്ക് കൂടിയതാണു പ്രധാന കാരണം.
ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് യാത്രയ്ക്കു കോഴിക്കോട്ടുനിന്ന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് 1,35,828 രൂപയാണെങ്കിൽ, പല സ്വകാര്യ സംഘങ്ങളും കോഴിക്കോട്ടുനിന്ന് ടിക്കറ്റിനു നൽകുന്നത് 60,000 മുതൽ 80,000 രൂപ വരെയാണ്. വിമാനം ചാർട്ട് ചെയ്തു പോകുന്ന സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഉംറ തീർഥാടനച്ചെലവും പതിവ് യാത്രാനിരക്കുകളും പരിശോധിച്ചാൽ, സർക്കാർ ഹജ് യാത്രാ നിരക്ക് തീർഥാടകരെ കൊള്ളയടിക്കുന്നതാണെന്നു വ്യക്തമാകും.
അധികഭാരം യാത്രക്കാരുടെ തലയിൽ
നിരക്കുവർധനയ്ക്കു കാരണമായി അധികൃതർക്കു പറയാനുള്ളത് ചാർട്ടേഡ് വിമാനം ആയതിനാൽ രണ്ടു ഭാഗത്തേക്കു കാലിയായി പറക്കുന്നു എന്നതാണ്. അങ്ങനെയാണെങ്കിൽ കോഴിക്കോട് –ജിദ്ദ ടിക്കറ്റ് നിരക്ക് ശരാശരി 20,000 രൂപയാണ്. നാലുതവണ പറന്നാലും 80,000 രൂപയേ ആകുന്നുള്ളൂ. പിന്നെന്തിനാണ് 1.35 ലക്ഷം രൂപ?
അതിനുള്ള അധികൃതരുടെ മറുവാദം, കോഴിക്കോട് വിമാനത്താവളത്തിന്റെ പരിമിതികൾ എന്നാണെങ്കിൽ, ഹജ് സർവീസ് നടത്തുന്ന 3 വിമാനത്താവളങ്ങൾ വഴി നിലവിൽ ജിദ്ദയിലേക്കുള്ള യാത്രാ നിരക്കുകൾ പരിശോധിക്കാം.
മാർച്ച് 21: കോഴിക്കോട് – ജിദ്ദ (17026), കണ്ണൂർ – ജിദ്ദ (24,439), കൊച്ചി – ജിദ്ദ (18707).
മാർച്ച് 24: കോഴിക്കോട് – ജിദ്ദ (15,503), കൊച്ചി – ജിദ്ദ (17524), കണ്ണൂർ – ജിദ്ദ (23,014).
നിരക്കുകൾ വിശദമായി പരിശോധിച്ചാൽ, പല ദിവസങ്ങളിലും കുറഞ്ഞ നിരക്കിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു യാത്ര സാധ്യമാകുമെന്ന് ആർക്കും മനസ്സിലാകും.
നടുവൊടിക്കുന്ന സമീപനം
2024 ജനുവരിയിലെയും 2025 ജനുവരിയിലെയും രാജ്യാന്തര യാത്രക്കാരുടെ കണക്കുകൾ താരതമ്യപ്പെടുത്തി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് രാജ്യത്ത് ഏഴാം സ്ഥാനത്താണു കരിപ്പൂർ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 8% വർധനയുണ്ട്. വിമാന ടിക്കറ്റ് നിരക്കിലെ കുറവുതന്നെയാണു യാത്രക്കാർ കരിപ്പൂരിനെ കൈവിടാത്തതിനു പ്രധാന കാരണം. ഒരു വിമാനക്കമ്പനിയും വിമാനത്താവളത്തിന്റെ പരിമിതികളുടെ പേരിൽ കോഴിക്കോട് –ജിദ്ദ പതിവ് യാത്രാനിരക്ക് ഇതുവരെ കൂട്ടിയിട്ടില്ല.
പ്രതിസന്ധികളിൽനിൽക്കുമ്പോഴും കരിപ്പൂരിന്റെ ഈ വളർച്ചയുടെ നടുവൊടിക്കുന്ന സമീപനമാണ് അടുത്തിടെ ഉണ്ടായത്. നിരക്കുവർധന ഉൾപ്പെടെയുള്ള പല ശ്രമങ്ങളും കരിപ്പൂരിനൊപ്പം നിൽക്കുന്ന യാത്രക്കാരുടെ മനസ്സിളക്കാനുള്ള തന്ത്രങ്ങളായും അതിനു പിന്നിൽ സമീപത്തെ സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യങ്ങളാണെന്നും ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. പൊതുമേഖലാ വിഭാഗത്തിലുള്ള കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂരിനെ വളരാൻ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ആവശ്യ ഘട്ടങ്ങളിൽപോലും ഇടപെടാതെ തളർത്താൻ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
മുടക്കങ്ങളുടെ തുടക്കം 2015ൽ
1988ൽ വിമാനത്താവളം യാഥാർഥ്യമായതു മുതൽ 2015 മാർച്ച് വരെ കോഴിക്കോട് വിമാനത്താവളത്തിനു പറയാനുണ്ടായിരുന്നത് വികസനങ്ങളുടെ കഥകൾ മാത്രമായിരുന്നു. ആഭ്യന്തര സർവീസിൽനിന്ന് രാജ്യാന്തര സർവീസ്, രാത്രി ലാൻഡിങ് അനുമതി, ഹജ് പുറപ്പെടൽ കേന്ദ്രം, കൂടുതൽ രാജ്യാന്തര സർവീസ്, രാജ്യത്തെ വലിയ വിമാനങ്ങൾ വരെ ഇറങ്ങാനുള്ള അനുമതി, പുതിയ ടെർമിനൽ, 12 തവണകളായി സ്ഥലം ഏറ്റെടുത്തുള്ള വികസനം തുടങ്ങിയവ.
റൺവേ റീ കാർപറ്റിങ് ജോലിയുടെ പേരിൽ 2015 ഏപ്രിൽ മുതൽ വലിയ വിമാനങ്ങൾക്ക് താൽക്കാലിക നിരോധനം. 2018 മാർച്ചിൽ പണി കഴിഞ്ഞെങ്കിലും വലിയ വിമാനങ്ങൾ തിരിച്ചെത്താൻ നാടും സംഘടനകളും സമരത്തിനിറങ്ങേണ്ടിവന്നു. 2020 ഓഗസ്റ്റ് 7ന് വിമാനാപകടത്തെ തുടർന്ന് വീണ്ടും വിലക്ക്.വിമാനത്താവളത്തിന്റെ പരിമിതികളല്ല അപകടകാരണമെന്നു കണ്ടെത്തി റിപ്പോർട്ട് വന്നിട്ടും അനുമതിയില്ല. ഒടുവിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ദീർഘിപ്പിക്കണമെന്ന നിർദേശം. അതിനുള്ള പ്രവൃത്തി തുടങ്ങിയെങ്കിലും മണ്ണെടുക്കാനുള്ള അനുമതി നീണ്ടു.
ഹജ് പുറപ്പെടൽ കേന്ദ്രം: കളിക്കാനുള്ള ആയുധം
റൺവേ ബലപ്പെടുത്തൽ ജോലിയുടെ പേരിൽ ഹജ് പുറപ്പെടൽ കേന്ദ്രം 2015 മുതൽ കൊച്ചിയിലേക്കു മാറ്റി. പ്രവൃത്തി കഴിഞ്ഞിട്ടും 2018ൽ കരിപ്പൂരിലേക്കു തിരിച്ചു തന്നില്ല. 2019ൽ കൊച്ചിയിൽ ഹജ് പുറപ്പെടൽ കേന്ദ്രം നിലനിർത്തി, ഭാഗികമായാണ് കരിപ്പൂരിന് അനുവദിച്ചത്. 2022ൽ കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 21 എംബാർക്കേഷൻ കേന്ദ്രങ്ങൾ 10 ആയി ചുരുക്കിയപ്പോൾ കോഴിക്കോടിന് വീണ്ടും ഹജ് പുറപ്പെടൽ കേന്ദ്രം നഷ്ടമായി. വീണ്ടും കരിപ്പൂരിന്റെ മുറവിളി.
2023ൽ തിരിച്ചെത്തിയപ്പോൾ കൊച്ചിക്കു പുറമേ കണ്ണൂരിനും എംബാർക്കേഷൻ അനുവദിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആവശ്യംകൂടി പരിഗണിച്ചായിരുന്നു നടപടി. തീർഥാടകർക്ക് സമീപ വിമാനത്താവളത്തിൽനിന്ന് ഹജ് യാത്ര നടത്താം എന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. എന്നാൽ, പിന്നീട് കണ്ടത് കരിപ്പൂർ ഹജ് പുറപ്പെടൽ കേന്ദ്രത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന നടപടികളാണ്.
നിരക്കുവർധനയെന്ന ഭീഷണി
പ്രതിസന്ധികളൊന്നും കണക്കിലെടുക്കാതെ കരിപ്പൂരിനൊപ്പം ഉറച്ചു നിൽക്കുന്ന തീർഥാടകരുടെ മനസ്സിളക്കാൻ പ്രയോഗിച്ച തുറുപ്പുചീട്ടായി നിരക്കുവർധനയെ വിലയിരുത്തുന്നവരുമുണ്ട്. 2024ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചപ്പോൾ നിരക്കുവർധനയുടെ സൂചന നൽകിയെങ്കിലും വലിയ വ്യത്യാസം ആരും പ്രതീക്ഷിച്ചില്ല.
കഴിഞ്ഞവർഷം 32,000 രൂപ അധികം നൽകണമെന്ന സ്ഥിതി വന്നതോടെ തീർഥാടകർ വിഷമത്തിലായി. 3 വിമാനത്താവളങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ വർഷം കരിപ്പൂർ വഴി യാത്ര ചെയ്തത് 10,515 പേരാണ്. ഇത്തവണ 5,857 ആയി കുറഞ്ഞു. നിരക്ക് കൂടുമെന്ന ഭീഷണിയാണ് 50% പേർ കരിപ്പൂരിനെ കൈവിടാൻ കാരണം. ഈ സ്ഥിതി തുടർന്നാൽ, അടുത്ത വർഷത്തോടെ കരിപ്പൂർ വഴിയുള്ള ഹജ് തീർഥാടനം വലിയ ആശങ്കയായി തുടരും.
ജിദ്ദ–കോഴിക്കോട് വിമാന നിരക്ക്
∙ സാധാരണ യാത്ര: ശരാശരി 20,000 രൂപ
∙ സാധാരണ യാത്ര (മടക്കയാത്ര സഹിതം): ശരാശരി 20,000 രൂപ
∙ ഉംറ തീർഥാടനം (മടക്കയാത്ര സഹിതം): 60,000 രൂപ
∙ സ്വകാര്യ ഹജ് യാത്ര (മടക്കയാത്ര സഹിതം): ശരാശരി 65,000 രൂപ
∙ സർക്കാർ ഹജ് തീർഥാടനം (മടക്കയാത്ര സഹിതം):1,35,828 രൂപ