പള്ളിയാളി– ചേലൂപ്പാടം റോഡിൽ ഗതാഗതം മുടങ്ങിയിട്ട് ഒരു വർഷം

Mail This Article
തേഞ്ഞിപ്പലം∙ ചേലേമ്പ്ര കാക്കഞ്ചേരിയിലെ പഴയ വളവിൽ പള്ളിയാളി– ചേലൂപ്പാടം ഗ്രാമീണ റോഡിൽ ഒരു വർഷത്തിലേറെയായി മണ്ണടിഞ്ഞു ഗതാഗതം മുടങ്ങിയിട്ടും പരിഹാരം വൈകുന്നു. പലപ്പോഴായി മഴക്കെടുതിയിൽ ദേശീയപാതയ്ക്ക് അരികെ ഗ്രാമീണ റോഡിൽ മണ്ണു നിറഞ്ഞു. ഇവിടത്തെ ചൊവ്വാഴ്ചച്ചന്ത പെരുവള്ളൂർ വരപ്പാറയിലേക്ക് മാറ്റേണ്ടിവന്നു. കാക്കഞ്ചേരി– പള്ളിയാളി– ചേലൂപ്പാടം റോഡിനെ ആശ്രയിച്ചിരുന്നവർ ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇക്കൂട്ടത്തിൽ പരിസരത്തെ അംഗപരിമിതരും ഉണ്ട്. ദേശീയപാതാ സർവീസ് റോഡ് 9 മീറ്റർ ഉയരത്തിൽ കെട്ടിപ്പൊക്കിയതിൽ പിന്നെയാണ് ഗ്രാമീണ റോഡിന്റെ കഷ്ടകാലം തുടങ്ങിയത്. ഉയരത്തിലുള്ള സർവീസ് റോഡിലേക്കും തിരിച്ചും പ്രവേശിക്കാനാകാത്ത അവസ്ഥയായി.
സ്ഥലം സൗജന്യമായി ലഭിച്ചാൽ സർവീസ് റോഡരികെ സമാന്തര പാത നിർമിച്ചു പള്ളിയാളി റോഡുമായി ബന്ധിപ്പിക്കാമെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞിരുന്നു. ഭൂവുടമകളിൽനിന്നു സമ്മതപത്രം വാങ്ങി ചേലേമ്പ്ര പഞ്ചായത്ത് അധികൃതർ ദേശീയപാത അതോറിറ്റിക്ക് അപേക്ഷ നൽകിയിട്ടു മാസങ്ങൾ പിന്നിട്ടു. റോഡ് നിർമിക്കുമെന്നോ ഇല്ലെന്നോ മറുപടിയില്ല. മേഖലയിൽ ദേശീയപാത നിർമാണം മിക്കവാറും പൂർത്തിയായി. കലക്ടറും പി.അബ്ദുൽ ഹമീദ് എംഎൽഎയും ഇടപെട്ടിട്ടും പ്രശ്ന പരിഹാരം വൈകുന്നു.