ജലജീവൻ പദ്ധതിയുടെ പണി തുടങ്ങി; വനം ഊരുകളിലേക്ക് വെള്ളമെത്തും

Mail This Article
എടക്കര∙കാട്ടുചോലയിലെയും പുഴയിലെയും വെള്ളം കുടിച്ചു കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ഒടുവിൽ ശുദ്ധജലമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ പണി തുടങ്ങി. മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി ഊരുകളിലാണ് ജലജീവൻ മിഷൻ പദ്ധതിയിലൂടെ ശുദ്ധജലമെത്തിക്കുന്നത്.വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നീ ഊരുകളിലെ കുടുംബങ്ങൾ കഴിഞ്ഞ 5 വർഷത്തിലധികമായി ശുദ്ധജലം കിട്ടാതെ ദുരിതത്തിലാണ് കഴിയുന്നത്. 2019 ലെ പ്രളയത്തിൽ വീടും പുരയിടവും നഷ്ടപ്പെട്ടതോടെ വനത്തിനുള്ളിൽ താൽക്കാലിക ഷെഡുകൾ കെട്ടിയാണ് നൂറോളം വരുന്ന കുടുംബങ്ങളുടെ താമസം. വേനൽ കാഠിന്യത്തിലേക്ക് കടക്കുന്നതോടെ കാട്ടുചോലകളിലെ വെള്ളവും വറ്റിയാൽ ചാലിയാറിന്റെ തീരങ്ങളിൽ കുഴിയുണ്ടാക്കി അതിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
ഭക്ഷണം പാകംചെയ്യാനും കുടിക്കാനുമെല്ലാം ഈ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്.ഇവരുടെ പുരനധിവാസം വൈകുന്ന ഘട്ടത്തിൽ ശുദ്ധജലം ലഭ്യമാക്കാനും ശൗചാലയങ്ങൾ ഒരുക്കാനും നടപടി ഉണ്ടാവണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും വാണിയമ്പുഴ ഊരിലെ സുധയും നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ഉത്തരവ് നടപ്പാക്കാൻ വൈകുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. കുമ്പളപ്പാറ ഊരിൽ പദ്ധതിയുടെ ജലസംഭരണിയുടെ നിർമാണം പുരോഗമിച്ചു വരികയാണ്. വാണിയമ്പൂഴ ഊരിൽ കിണർ നിർമാണം കഴിഞ്ഞു. രണ്ടു മാസത്തിനകം ശുദ്ധജലം വിതരണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.