ADVERTISEMENT

ഒരു അനുഷ്ഠാനം പോലെ ജീവിതത്തിൽ കൊണ്ടുനടന്ന തേനെടുക്കൽ‌ എന്ന തൊഴിലിനു പോകാൻ ഭയവും ആശങ്കയുമാണ് ഇന്നു പലർക്കും. കാടിനെ സ്നേഹിച്ചു കാടിന്റെ മടിത്തട്ടിൽ കിടന്നു വളർന്നവർക്കു കാട് പേടിയോ? അതേ.. കാടിന്റെയും കാട്ടു മൃഗങ്ങളുടേയും സ്വഭാവത്തിൽ മാറ്റം വന്നിരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. കൺമുന്നിലുണ്ടായ അപകടങ്ങൾ, കാടിന്റെയും കാട്ടുമൃഗങ്ങളുടെയും മാറുന്ന നിയമങ്ങൾ തുടങ്ങിയവയെല്ലാം ആദിവാസികൾക്ക് അവരുടെ ഉപജീവനം മുന്നോട്ടു കൊണ്ടുപോകാൻ വിലങ്ങുതടിയായി മാറുകയാണ്. 


പട്ടികവർഗ സൊസൈറ്റിക്ക് കീഴിലുള്ള കാട്ടുതേൻ വിപണന കേന്ദ്രം. ഇവിടെ തേൻ ശേഖരണം കാര്യക്ഷമമല്ലെന്നു പരാതിയുണ്ട്.
പട്ടികവർഗ സൊസൈറ്റിക്ക് കീഴിലുള്ള കാട്ടുതേൻ വിപണന കേന്ദ്രം. ഇവിടെ തേൻ ശേഖരണം കാര്യക്ഷമമല്ലെന്നു പരാതിയുണ്ട്.

അടിക്കാട് കത്തണം
ആന എന്തുകൊണ്ട് പുൽമേടുകൾ വിട്ടു താഴേക്ക് ഇറങ്ങുന്നു? പുൽമേടുകളിൽ അവയ്ക്ക് ആവശ്യമായ ആഹാരം ലഭിക്കാത്തതുകൊണ്ടാണെന്നാണ് കാടിന്റെ നിയമം അറിയാവുന്ന പാലക്കയം നിവാസികൾ പറയുന്നത്. ചില വിത്തുകൾ കത്തിയാൽ മാത്രമേ അവ പൊട്ടി കിളിർത്തു വരൂ എന്നാണ് ഇവരുടെ നിരീക്ഷണം. എന്നാൽ, ഇന്നു കാട്ടുതീ പ്രതിരോധമെന്ന പേരിൽ കാട് സ്വാഭാവികമായി കത്താൻ അനുവദിക്കാത്തതു വിപരീത ഫലം ഉണ്ടാക്കുന്നുവെന്ന് ഇവർ പറയുന്നു. അടിക്കാട് കത്തിയാൽ മാത്രമേ പുതിയ പുൽമേടുകൾ രൂപപ്പെട്ടു വരൂ എന്നാണ് ഇവർ പറയുന്നത്. കാട്ടിൽ ഭക്ഷണം കുറയുന്നതിനനുസരിച്ച് ആനകൾ കാടിറങ്ങുകയാണ്.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ ബന്ധു അമ്മിണി.
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ ബന്ധു അമ്മിണി.

ആനകളുടെ സ്വഭാവത്തിലും മാറ്റം
പണ്ടൊക്കെ തേനെടുക്കാൻ പോയിരുന്നത് ആനത്താരകൾ വഴിയായിരുന്നു. വെള്ളം കുടിക്കാനും മറ്റുമായി പുൽമേടിറങ്ങി വരുന്ന ആനകളുടെ ഒച്ചയനക്കങ്ങൾ നിരീക്ഷിക്കാനും എളുപ്പാമാണ്. എന്നാൽ, ഇന്ന് ആനകൾ എവിടെയെന്നു പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്നത്. വളരെ പെട്ടെന്ന് പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആനയുടെ അക്രമ സ്വഭാവവും വർധിച്ചിരിക്കുകയാണ്.

വീട്ടിൽ പോലും ആന വരുന്നു
ഒരു രാത്രി മുഴുവൻ ആനയെ പേടിച്ച് വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. പാലക്കയം നഗറിലെ കൃഷ്ണൻ കുട്ടിക്കും ഭാര്യ കല്യാണിക്കും. വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയുടെ കുരയും കേട്ട്. രാവിലെ നോക്കിയപ്പോൾ വീടിന്റെ പടിക്കെട്ട് ആന തകർത്തിരിക്കുന്നു. വീടിനു മുന്നിലെ സോളർ വേലിക്കും ആനയെ തടഞ്ഞു നിർത്താനായില്ല. വീട്ടുമുറ്റത്ത് പോലും ആന വരുന്ന അവസ്ഥയിൽ‍ എന്തു ധൈര്യത്തലാണ് കാട്ടിലേക്കു പോകുന്നത്

സഹനത്തിന് ഫലമുണ്ടോ
ഓരോ ദിവസവും ഭയത്തിൽ തള്ളിനീക്കുന്ന ജീവിതം. ജീവൻ പണയംവച്ചുള്ള തേൻ ശേഖരണം. ഈ പ്രയാസങ്ങൾക്കൊക്കെ തക്കതായ പ്രതിഫലം ലഭിക്കുന്നുണ്ടോ. പുഞ്ചക്കോട്ടിൽ കോളനിയിൽ നിന്നു തേൻ ശേഖരണ യാത്രയ്ക്ക് തയാറെടുക്കുന്ന സുകുവിനു പറയാനുള്ളതു നിരാശയുടെ കഥകളാണ്. പട്ടികവർഗ വികസന സൊസൈറ്റി വഴിയാണ് ഇവർ തേൻ കൊടുക്കുന്നത്. എന്നാൽ, ഇപ്പോൾ സൊസൈറ്റി വഴി തേനെടുക്കുന്നതു കുറവാണ്. കൃത്യമായി പണവും ലഭിക്കാറില്ല.

ഇത്രയും കഷ്ടപ്പെടുന്നതിന്റെ ഫലം പലപ്പോഴും ഉണ്ടാകാറില്ലെന്ന് സുകു പറയുന്നു.എത്രയൊക്കെ കഷ്ടപ്പാടുകളുണ്ടെങ്കിലും പരമ്പരാഗതമായി കിട്ടിയ ബരേകളെയും (മരങ്ങൾ) പണിയായുധങ്ങളെയും ഈ തൊഴിലിനെയും ഉപേക്ഷിക്കാൻ ഇവരാരും തയാറല്ല. ഇത് ഇവരുടെ മാത്രം അവകാശമാണ്. എൻജിഒകൾ വഴിയും മറ്റും ശേഖരിച്ച തേനിനു വിപണി കണ്ടെത്താനുള്ള ശ്രമം ഇപ്പോൾ നിലമ്പൂരിൽ നടക്കുന്നുണ്ട്. എന്നാൽ ഫണ്ടിങ് ഇല്ലാത്തത് തന്നെയാണു പ്രധാന പ്രശ്നം..

സരോജിനിയുടെ ഓർമകൾ
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ ഓർമകളിലേക്ക് നാത്തൂൻ അമ്മിണി ഒന്നു തിരികെ പോയി. ഓർത്തെടുത്തു കാര്യങ്ങൾ പറയുമ്പോൾ തന്നെ സംഭവത്തിന്റെ ദൃക്സാക്ഷിയായ അമ്മിണിക്കു വിറയലാണ്. അമ്മിണിയും സരോജിനിയും അന്നു രാത്രിയും ഒന്നിച്ചായിരുന്നു. നന്നാറിവേരും പാടക്കിഴങ്ങും മറ്റും പറിക്കാൻ പോയതാണ്. എവിടെനിന്നാണ് ആന വന്നത് എന്നുപോലും അറിയില്ല. ഭയന്ന് ഓടിമാറിയ അമ്മിണി പിന്നെ നോക്കുമ്പോൾ കാണുന്നതു സരോജിനിയെ ആന നിലത്തടിക്കുന്ന കാഴ്ചയാണ്.

ഇതു സംഭവിച്ചത് ഉൾവനത്തിൽ പോലുമല്ലെന്നതാണ് ഇവരെ ഏറ്റവും ഭയപ്പെടുത്തുന്നത്. സീസണായിട്ടും ഇത്തവണ ഉച്ചക്കുളം നഗറിൽ നിന്ന് ആരും തന്നെ കാട്ടുതേൻ ശേഖരണത്തിന് ഇറങ്ങിയിട്ടില്ല. ‘‘അമ്മയെപ്പറ്റിയാണോ..’’ ഉള്ളിൽ നിന്നൊരു വിളി.. സരോജിനിയുടെ മകൻ സനു. അവനും പറയാനുണ്ടായിരുന്നു തേനെടുക്കാൻ പോകുന്ന യാത്രകളിൽ നേരിടേണ്ടി വരുന്ന ഇത്തരം ദുരിതങ്ങളുടെ നീണ്ട കഥകൾ. വന്യജീവി ഭയത്തിൽ വളർത്തുമൃഗങ്ങളെയും വിറ്റൊഴിവാക്കിയിരിക്കുകയാണു പലരും. ഒഴിഞ്ഞ കൂടുകളാണ് നഗറുകളിൽ കൂടുതലും.

English Summary:

Kerala's tribal honey harvesting faces grave danger due to rising elephant attacks and altered forest ecosystems. The decreasing food supply in forests is forcing elephants closer to human settlements, jeopardizing the lives and livelihoods of honey collectors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com