ADVERTISEMENT

എടക്കര ∙ മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ, തരിപ്പപ്പൊട്ടി ഊരുകളിൽ പുലിയുടെ സാന്നിധ്യം ഉറപ്പായതോടെ മുണ്ടേരി ഊരിലെ ആദിവാസി കുടുംബങ്ങൾ ഭീതിയിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണ പുലിയെ കണ്ടതായി ആദിവാസികൾ പറയുന്നു. ഊരുകളിലെ വളർത്തു നായ്ക്കളിൽ ചിലതിനെ കാണാതായതോടെയാണ് ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വാണിയമ്പുഴയിലെ കുമാരന്റെ 3 ആടുകളെയും സുധയുടെ ഒരാടിനെയും പുലി ആക്രമിച്ചു കൊന്നു. സുധയുടെ ആടിനെ അക്രമിക്കുന്നതിനിടെ ബഹളംകേട്ട് ടോർച്ചടിച്ചു നോക്കുമ്പോൾ പുലിയെ കണ്ടതായി പറയുന്നു.

ഊരുകളിലെ മിക്ക കുടുംബങ്ങളും കാട്ടിൽ ഷെഡ് കെട്ടിയാണു കഴിയുന്നത്. പ്രളയത്തിൽ വീടുകൾ തകർന്നതോടെയാണ് കാട്ടിൽ താമസം തുടങ്ങിയത്. മുൻപും പുലി ഭീഷണി ഉണ്ടായിരുന്നുവെങ്കിലും പുലിയുടെ പതിവ് സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് ആദിവാസികൾ പറയുന്നത്. യാതൊരു സുരക്ഷയുമില്ലാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ ഷെഡുകളിൽ കഴിയുന്നത്. സമീപത്തെ പ്ലാന്റേഷൻ കോർപറേഷന്റെ വാണിയമ്പുഴ എസ്റ്റേറ്റിലും പുലിയെ കണ്ടതായി പറയുന്നുണ്ട്

‘നെയ്മറി’നെയും പുലി പിടിച്ചു
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ചാലിയാറിലൊഴുകിയെത്തിയ മൃതദേഹങ്ങളുടെ തിരച്ചിലിന് സഹായിയായിരുന്ന നെയ്മർ എന്ന വളർത്തു നായയെയും പുലി പിടിച്ചു. വാണിയമ്പുഴ ഊരിലെ ചെമ്പന്റെ നായയായിരുന്നു നെയ്മർ. ചാലിയാറിന്റെ വനാന്തരങ്ങളിൽ‍ തിരച്ചിലിനെത്തിയുന്ന പൊലീസ് ഉൾപ്പെടെയുള്ള സംഘത്തിനു വഴികാട്ടി നെയ്മറായിരുന്നു. തീരങ്ങളിൽ മണൽ കൂനകളിൽപ്പെട്ട പല മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയതും നെയ്മറാണ്. നെയ്മർ മാറാതെ നിന്നു കുരച്ച സ്ഥലത്ത് നിന്നാണു ചാലിയാറിലെ ആദ്യത്തെ മൃതദേഹം കിട്ടുന്നത്. 2 മാസം മുൻപാണ് നെയ്മറിനെ പുലി പിടിച്ചത്.

English Summary:

Leopard attacks are terrifying tribal families in Edakkara. Several goats have been killed and a pet dog, vital in previous flood search efforts, has been lost to leopard attacks, creating widespread fear among the vulnerable community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com