മുഖ്യമന്ത്രിയുടെ വാക്കുകളും കേട്ടില്ല; കീഴാറ്റൂരിൽ യുവതിയെയും മകളെയും കുടിയിറക്കി സഹകരണ ബാങ്ക്

Mail This Article
കീഴാറ്റൂർ∙ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് അധികൃതർ കീഴാറ്റൂരിലെ ഏരുന്നത്ത് പ്രദീപിന്റെ വീട് ജപ്തി ചെയ്തു. പ്രദീപ് (47) ഒരു കേസിൽ അകപ്പെട്ട് തവനൂർ സബ് ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ്. ഭാര്യ രജിതയും (42) പ്ലസ്ടു വിദ്യാർഥിനിയായ മകളും ആണ് വീട്ടിൽ താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത് അമ്മയെയും മകളെയും വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു.
രണ്ടു വനിതാ പൊലീസുകാർ, അഭിഭാഷകൻ എന്നിവർ ഉൾപ്പെടെയുള്ള സംഘവുമായി എത്തിയായിരുന്നു ജപ്തി നടപടികൾ സ്വീകരിച്ചത്. വീട്ടിനകത്തുള്ള മുഴുവൻ ഉപകരണങ്ങളും സാധനസാമഗ്രികളും വീടിനു പുറത്തുള്ള ഷെഡിലേക്ക് മാറ്റിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. കഴിഞ്ഞദിവസം രാത്രി അമ്മയും മകളും സുരക്ഷയില്ലാത്ത ഈ തുറന്ന ഷെഡിലാണ് കഴിഞ്ഞുകൂടിയത്. 2014ൽ എടുത്ത വായ്പയിലേക്ക് ഒന്നുരണ്ടു തവണ ചെറിയ തുകകൾ അടച്ചിരുന്നു.
തുടർന്ന് മുടക്കം വന്നു. ഇപ്പോൾ മുതലും പലിശയും കൂടി 10 ലക്ഷത്തോളം കടബാധ്യതയുണ്ട്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ നിയമനടപടി സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് വീടും സ്ഥലവും ജപ്തി ചെയ്തത്. സിപിഎം ഭരിക്കുന്ന പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന്റെ മേലാറ്റൂർ ശാഖയിൽനിന്നാണ് ഈ കുടുംബം വായ്പ എടുത്തിരുന്നത്. ഗൃഹനാഥനും കുടുംബവും സിപിഎം അനുഭാവികളാണ്. കടബാധ്യതയുടെ പേരിൽ കുടിയൊഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശം നിലനിൽക്കെയാണ് സിപിഎം ഭരണസമിതിയുടെ കീഴിലുള്ള പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന്റെ നടപടി.