ഓർമയുടെ കണ്ണീരാഴം; താനൂർ ബോട്ടപകടത്തിന്റെ രണ്ടാം വാർഷികം ഇന്ന് (7)

Mail This Article
തിരൂർ∙ 22 പേരുടെ ജീവശ്വാസം നിലച്ചു പോയ ആ ദിവസം... ആർക്കു മറക്കാൻ പറ്റുമത്! പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് എല്ലാവരും താനൂർ തൂവൽതീരത്തെത്തിയത്. കളിയും ചിരിയുമായി കടലും പുഴയും സന്ധ്യാസൂര്യനെയും കണ്ടു വീട്ടിലേക്കു മടങ്ങാനൊരുങ്ങിയ 22 പേർ. അവരന്ന് ആ പുഴയുടെ കണ്ണീരാഴങ്ങളിൽ മുങ്ങിപ്പോയതാണ്. താനൂർ ബോട്ടപകടത്തിന് ഇന്നു രണ്ടു വർഷം തികയുന്നു. സന്ധ്യാസമയത്തു വീട്ടിലായിരുന്നു റിട്ട.അധ്യാപകൻ ചക്കച്ചാട്ടിൽ എം.രാജീവൻ. അപ്പോഴാണു നിലവിളികൾ കേൾക്കുന്നത്.

വീടിനു പിന്നിലൂടെ ഒഴുകുന്ന പൂരപ്പുഴയിൽ നിന്നാണു ശബ്ദമുയരുന്നത്. ഓടിച്ചെന്നു നോക്കിയപ്പോൾ, മങ്ങിയ വെളിച്ചത്തിൽ രാജീവൻ കണ്ടത് ഇതാണ്. പല വർണത്തിലുള്ള ലൈറ്റുകൾ പൂരപ്പുഴയുടെ ആഴങ്ങളിലേക്കു മറയുന്നു. ആ ലൈറ്റുകൾ ഒരു ബോട്ടിന്റെയാണ്. ഏതാണ്ട് 90 ശതമാനത്തോളം മുങ്ങിക്കഴിഞ്ഞ ആ ബോട്ടിൽനിന്നാണു നിലവിളികൾ ഉയരുന്നത്. രാജീവനാണു പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുന്നത്. പിന്നെ ആളുകൾ കൂടി. കണ്ടവർ പുഴയിലേക്ക് എടുത്തു ചാടി. വാർത്ത കാട്ടുതീ പോലെ പൂരപ്പുഴയുടെ കരയിൽ പടർന്നു.
പുഴയിലേക്കു ചാടിയവർ കോരിയെടുത്ത ജീവനുകൾ, രാജീവന്റെ സ്ഥലം വഴിയും നേരെ എതിർവശത്തുള്ള പറമ്പിലെ മതിൽ പൊളിച്ചുണ്ടാക്കിയ വഴിയിലൂടെയും റോഡിലേക്കെത്തിച്ചു. ആംബുലൻസുകൾ പലവഴി ചീറിപ്പാഞ്ഞു. ഇതിനിടെ മരണങ്ങളുടെ കണക്കുകൾ പുറത്തു വന്നു തുടങ്ങിയിരുന്നു. ആദ്യം ഒന്നെന്നു പറഞ്ഞു. മരണം പിന്നെ രണ്ടും മൂന്നുമായി. അർധരാത്രി 12 മണിയോടെ ആ കണക്ക് 22 പേരിലേക്കെത്തി. നാട് ഞെട്ടിത്തരിച്ചു പോയ നിമിഷം. താനൂരിലേത് പ്രകൃതി ഒരുക്കിയ ദുരന്തമായിരുന്നില്ല; അതു മനുഷ്യരൊരുക്കിയതായിരുന്നു.

തൂവൽതീരത്ത് കടൽ കാണാനെത്തിയവരെ ബോട്ടിലെ ഉല്ലാസയാത്രയ്ക്കായി വിളിച്ചുകയറ്റുകയായിരുന്നു. അവസാന ട്രിപ്പാണെന്നു പറഞ്ഞതോടെ പലരും പുഴയിലൊരു യാത്ര നടത്താൻ കൊതിച്ചു ബോട്ടിലേക്കു കയറി. ജീവനക്കാർ ഉൾപ്പെടെ 22 പേർക്കു കയറാവുന്ന ബോട്ടിൽ അന്നു കുത്തിനിറച്ചത് 39 പേരെയാണെന്നു കണ്ടവരെല്ലാം പറയുന്നു. ബോട്ടിനു റജിസ്ട്രേഷനോ, ബോട്ട് ഓടിച്ചയാൾക്ക് ലൈസൻസോ ഉണ്ടായിരുന്നില്ല. പൂരപ്പുഴയിൽ ഒരു കിലോമീറ്ററോളം ദൂരം ബോട്ട് മുന്നോട്ടുപോയി. പിന്നീട്, തിരിക്കാനുള്ള ശ്രമത്തിനിടെ ഒരു വശത്തേക്കു ചെരിഞ്ഞു. പിന്നെ പുഴയിലേക്കു മുങ്ങി.
മരിച്ചവർക്കും കുടുംബത്തിനും നീതി കിട്ടിയോ?
ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനു സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയും കേന്ദ്ര സർക്കാർ രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാൽ അതിൽ ഒതുങ്ങേണ്ടതാണോ, അവർക്കു ലഭിക്കേണ്ട നീതി? 22 പേരുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണം. തെറ്റുകാരെങ്കിൽ ശിക്ഷ നൽകണം. അക്കാര്യം മെല്ലെപ്പോക്കിലാണോ എന്ന സംശയം പല കോണുകളിൽനിന്നുമുയരുന്നുണ്ട്. അപകടത്തെ തുടർന്ന്, മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ താനൂരിലെത്തിയിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തുകയും തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ബോട്ടപകടത്തിന്റെ കാരണവും അതിന്റെ കാരണക്കാരെയും കണ്ടെത്തുകയും ഇനിയൊരു ബോട്ടപകടം ഉണ്ടാകാതിരിക്കാനുള്ള നിർദേശം സർക്കാരിലേക്കു സമർപ്പിക്കുകയുമാണു ജസ്റ്റിസ് വി.കെ.മോഹനൻ നേതൃത്വം നൽകുന്ന കമ്മിഷന്റെ ചുമതല. കമ്മിഷൻ ആദ്യം തെളിവെടുപ്പുകൾ പൂർത്തിയാക്കി. പിന്നീട് വിസ്താരങ്ങളും നടന്നു. ഇതിന്റെ അവസാനഘട്ടത്തിലാണ് കമ്മിഷൻ ഇപ്പോഴുള്ളത്. ഇതുവരെ എൺപതിലധികം സാക്ഷികളെ വിസ്തരിച്ചു. ഇരുപതിലേറെ സിറ്റിങ്ങുകൾ നടത്തി. ആകെ 101 സാക്ഷികളാണുള്ളത്. കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും വിസ്തരിച്ചിട്ടുണ്ട്.
ഇനി 19ന്, അന്നു താനൂർ ഇൻസ്പെക്ടറായിരുന്ന ജീവൻ ജോർജിനെയും താനൂർ നഗരസഭാ സെക്രട്ടറിയെയും ഒരിക്കൽ കൂടി വിസ്തരിക്കും. അനധികൃത ബോട്ട് സർവീസിനെക്കുറിച്ചു ലഭിച്ച പരാതിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ചു മുൻ വിസ്താരത്തിൽ ഇൻസ്പെക്ടർ കമ്മിഷനു മുൻപാകെ പറഞ്ഞിരുന്നു. എന്നാൽ, തൃശൂർ ഐജിയോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും അത്തരം നടപടികളെക്കുറിച്ചുള്ള രേഖകളൊന്നും ലഭ്യമായില്ല. ഇതോടെയാണു വീണ്ടും ഇൻസ്പെക്ടറെ വിസ്തരിക്കാൻ തീരുമാനിച്ചത്. ബോട്ട് പുറപ്പെട്ട ജെട്ടി നിന്നിരുന്ന സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണു സെക്രട്ടറിയെ വീണ്ടും വിളിപ്പിക്കുന്നത്.
ബോട്ടിന്റെ അനധികൃത നിർമാണത്തെയും അതുപയോഗിച്ചുള്ള അനധികൃത സർവീസിനെയും കുറിച്ചെല്ലാം സാക്ഷികളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്തു കമ്മിഷൻ റിപ്പോർട്ട് തയാറാക്കും. സിറ്റിങ് അവസാനിച്ചാൽ കമ്മിഷന്റെ തിരൂരിലെ ഓഫിസ് കൊച്ചിയിലേക്കു മാറ്റും. ഇവിടെ വച്ചായിരിക്കും, ഇത്തരത്തിലൊരു ബോട്ടപകടം ഇനി ഉണ്ടാകാതിരിക്കാനുള്ള നിർദേശം രൂപപ്പെടുത്തുന്നത്. ഈ റിപ്പോർട്ട് മരിച്ചവർക്കുള്ള നീതിയാകുമോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും വിസ്താരം തുടങ്ങിയിട്ടില്ല.
ഇനിയും ചികിത്സ വേണം
അപകടത്തിൽപെട്ട കുഞ്ഞുങ്ങളിൽ പലർക്കും ഇപ്പോഴും ആവശ്യമായ ചികിത്സ ലഭിച്ചിട്ടില്ല. പരപ്പനങ്ങാടിയിലെ ജാബിറിന്റെ പെൺമക്കളായ ജർഷയ്ക്കും ജന്നയ്ക്കും ഇനിയുമൊരുപാട് ചികിത്സ വേണം. ഇതിനുവേണ്ടി ജാബിർ മുട്ടാത്ത വാതിലുകളില്ല. വള്ളിക്കുന്നിലെ ആയിഷ മഹറിനും തുടർച്ചികിത്സ ആവശ്യമാണ്. മനുഷ്യാവകാശ കമ്മിഷൻ നിർദേശമനുസരിച്ച്, ഇവർ കലക്ടറേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. സഹായം ചെയ്യാൻ നിർവാഹമില്ലെന്നു ജുഡീഷ്യൽ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.