ഉപതിരഞ്ഞെടുപ്പ്: സിപിഎം ഉന്നത നേതാക്കൾ നിലമ്പൂരിലെത്തി

Mail This Article
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പ് സന്നാഹങ്ങൾക്ക് ആക്കം കൂട്ടി സിപിഎം ഉന്നത നേതാക്കളുടെ പട നിലമ്പൂരിലെത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ,പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ ഏരിയ കമ്മിറ്റി ഓഫിസായ കുഞ്ഞാലി സ്മാരക മന്ദിരത്തിൽ യോഗം ചേർന്നു.മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം 10 ബൂത്തുകൾ ചേർത്ത് ഒരു ക്ലസ്റ്റർ രൂപീകരിച്ചിട്ടുണ്ട്. ഓരോ ക്ലസ്റ്ററിന്റെയും ചുമതല സംസ്ഥാന കമ്മിറ്റി അംഗത്തിന് നൽകി. മൊത്തം 26 ക്ലസ്റ്ററുകളുണ്ട്. അംഗങ്ങൾക്ക് ചുമതല വിഭജിച്ചു നൽകുന്നതിന് 11ന് ചേർന്ന യോഗം 12.30ന് സമാപിച്ചു.
കെ.രാധാകൃഷ്ണൻ എംപി, കെ.കെ.ശൈലജ എംഎൽഎ എം.വി.ജയരാജൻ, സി.എസ് സുജാത,കപി മോഹൻ, കെ.കെ.ലതിക, എം.സ്വരാജ്, പി.കെ.ബിജു, കെ പി.അനിൽകുമാർ, വി.പി.സാനു, എം.എച്ച്. ഷാലിയാൻ, സി.കെ.ശശീന്ദ്രൻ, എസ്.ജയമോഹൻ, പി. പ്രസാദ്, ടി.വി.ചന്ദ്രബാബു, എൻ.ചന്ദ്രൻ, വി.കെ.സനോജ്, കെ സലീഖ, കെ.കെ.ജയചന്ദ്രൻ, പി.കെ. സൈനബ, ജില്ലാ സെക്രട്ടറി വി.പി.അനിൽ ,ഇ.എൻ.മോഹൻദാസ് എന്നിവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി ഓഫിസിൽ ഉച്ചഭക്ഷണത്തിന് ശേഷം എം.വി.ഗോവിന്ദൻ , എ.വിജയരാഘവൻ എന്നിവർ മടങ്ങി. മാറ്റുള്ളവർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ 4ന് നടത്തിയ ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുത്തു. പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പോരായ്മകൾ പരിഹരിക്കാൻ കർശന നിർദേശം നൽകി.
മാധ്യമങ്ങളോട് മുഖം തിരിച്ച് എം.വി.ഗോവിന്ദൻ
യോഗത്തിന് ശേഷം ഹാളിൽ നിന്നു പുറത്തിറങ്ങിയ എം.വി.ഗോവിന്ദൻ രാവിലെ 10.30 മുതൽ കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ല. ഉപതിരഞ്ഞെടുപ്പിന്റെ കാര്യം ആരാഞ്ഞപ്പോൾ ഒന്നും പറയാനില്ല എന്ന് പറഞ്ഞ് ഗൗരവത്തിൽ നടന്നു നീങ്ങി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽഅപ്പീൽ നൽകാം
മലപ്പുറം ∙ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ബൂത്ത് ലവൽ ഓഫിസർമാരുടെ ഫീൽഡ് സർവേക്കു ശേഷം ഏപ്രിൽ 8ന് ആണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനയ്ക്കും തിരുത്തലുകൾക്കും ശേഷം മേയ് 5ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന്റെ പകർപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്കു കൈമാറിയിട്ടുണ്ട്. ഇതിൽ പരാതികളുണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് അപ്പീൽ നൽകാം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും അപ്പീൽ നൽകാം.