എടപ്പാൾ മേൽപാലത്തിൽ ബസിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരുക്ക്

Mail This Article
എടപ്പാൾ ∙ മേൽപാലത്തിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരനു സാരമായി പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ ആനക്കര ചെറുപറമ്പിൽ ഭാസ്കരനെ (81) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് എടപ്പാൾ തൃശൂർ റോഡിൽ മേൽപാലത്തിന് മുകളിലാണ് അപകടം. പാലത്തിനുമുകളിലൂടെ നടന്നുപോവുകയായിരുന്ന ഭാസ്കരനെ തൃശൂരിൽനിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് എതിർ ദിശയിലൂടെയാണ് ബസ് കടന്നുപോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലയ്ക്ക് സാരമായി പരുക്കേറ്റ് രക്തം വാർന്നു കിടന്നിരുന്ന ഇയാളെ നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയ്ക്കിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടശേഷം സംഭവസ്ഥലത്തുനിന്ന് മുന്നോട്ടെടുത്ത ബസ് കുറ്റിപ്പുറം റോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിയോടി. ബസ് പിന്നീട് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
ബസുകളുടെ മരണപ്പാച്ചിൽ; ഭീതിയോടെ വഴിയാത്രക്കാർ
∙ തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഭയന്ന് നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും. നിലവിൽ ചൂണ്ടൽ മുതൽ പെരുമ്പിലാവ് വരെയുള്ള പാതയിൽ റോഡ് നിർമാണം നടക്കുകയാണ്. ഇതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഓടുന്ന സ്വകാര്യ ബസുകൾ ഇവിടെ ഉണ്ടാകുന്ന സമയനഷ്ടം നികത്താൻ മറ്റു ഭാഗങ്ങളിലൂടെ കുതിച്ചുപായുകയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുകയാണ്.
അമിതവേഗത്തിലോടുന്ന ബസുകൾ പലപ്പോഴും സ്റ്റോപ്പുകളിൽ യാത്രക്കാർ ഇറക്കാൻ പോലും വിസമ്മതിക്കുകയാണ്. പ്രധാന സ്റ്റോപ്പുകളിൽ മാത്രം ഇറക്കി വിടുന്ന യാത്രക്കാർ പിന്നീട് മറ്റു ബസുകളിലും ഓട്ടോകളിലും കയറിയാണ് ലക്ഷ്യത്തിലെത്തുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഭാഗങ്ങളിലൂടെ മറ്റു വാഹനങ്ങളെ മറികടന്ന് മുന്നിലെത്തുന്ന ബസുകൾ അപകടകരമായ രീതിയിലാണ് കടന്നുപോകുന്നത്. ഇത് കുരുക്ക് വർധിക്കാനും ഇടയാക്കുന്നുണ്ട്.
പഞ്ചിങ് സംവിധാനങ്ങൾ ഇല്ലാത്തതും അമിതവേഗം കണ്ടെത്താനുള്ള ക്യാമറകൾ പ്രവർത്തിക്കാത്തതും മൂലം ഇവർക്കെതിരെ പിഴ ഈടാക്കാൻ പോലും അധികൃതർക്ക് കഴിയുന്നില്ല. ബസുകൾ തമ്മിലുള്ള മത്സരയോട്ടം മൂലം നിരത്തിൽ പൊലിഞ്ഞത് ഒട്ടേറെ ജീവനുകളാണ്. അപകടം സംഭവിക്കുമ്പോൾ മാത്രം നടപടിയുമായി രംഗത്തെത്തുന്ന അധികൃതർ പിന്നീട് ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.