സുരക്ഷയുടെ വഴിതെളിച്ച് മോക്ഡ്രിൽ

Mail This Article
മഞ്ചേരി ∙ സൈറൺ മുഴക്കി അപായ സൂചന നൽകിയും പ്രതീകാത്മകമായി മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ആളെ ആംബുലൻസിലേക്ക് എടുത്തും കച്ചേരിപ്പടിയിൽ മോക്ഡ്രിൽ വിജയം. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെ വാഹനങ്ങൾക്കൊപ്പം ആംബുലൻസ് എത്തിയതോടെ ഉദ്വേഗഭരിതമായ നിമിഷങ്ങൾക്ക് താലൂക്ക് ഓഫിസ് പരിസരം സാക്ഷ്യം വഹിച്ചു.

ഇന്ത്യ– പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ്, സംസ്ഥാന സർക്കാർ നിർദേശം അനുസരിച്ചായിരുന്നു മോക്ഡ്രിൽ. സ്വയം സുരക്ഷയ്ക്കുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കലക്ടറുടെ നിർദേശ പ്രകാരം രാവിലെ ഏറനാട് താലൂക്ക് ഓഫിസിൽ വിവിധ ഓഫിസ് മേധാവികളുടെ യോഗം നടത്തി. ജീവനക്കാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും പങ്കാളിത്തം ഉറപ്പാക്കി.
വൈകിട്ട് 4ന് അപായ സൂചന മുഴങ്ങി. പൊലീസ് ഉൾപ്പെടെ സായുധ സേന ജാഗ്രതയിലായി. ഓഫിസുകളിലെ ആളുകൾ പുറത്തിറങ്ങിയില്ല. അടുത്ത സൈറൺ മുഴങ്ങുന്നതുവരെ ആളുകൾ ലൈറ്റ്, ഫാൻ എന്നിവ ഓഫ് ചെയ്ത് അകത്തിരുന്നു. ഇതിനിടെ പരുക്കേറ്റയാളെ കയറ്റി ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു സിവിൽ ഡിഫൻസ് വൊളന്റിയർമാർ ജാഗരൂകരായി. പെട്രോൾ പമ്പ് ഏതാനും നേരം പ്രവർത്തിച്ചില്ല. മോക്ഡ്രില്ലിനു ശേഷമാണ് പലർക്കും കാര്യം പിടികിട്ടിയത്.