അമിതവേഗവും അശ്രദ്ധയും; അപകടവഴിയായി പൊന്നാനി– ചാവക്കാട് ദേശീയപാത

Mail This Article
വെളിയങ്കോട് ∙ അമിത വേഗവും അശ്രദ്ധമായി റോഡ് കുറുകെ കടക്കലും കാരണം പൊന്നാനി–ചാവക്കാട് ദേശീയ പാതയിലെ അപകടങ്ങളിൽ ഒരാഴ്ചയ്ക്കിടെ നഷ്ടമായത് 10 പേരുടെ ജീവൻ. പുതിയ ദേശീയ പാത നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് അനൗദ്യോഗികമായി തുറന്ന് കൊടുത്തതോടെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ പൊന്നാനിക്കും ചാവക്കാടിനുമിടയിൽ ദിവസവും അപകത്തിന് വഴിയൊരുക്കുകയാണ്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് വശങ്ങളിലെ ബാരിക്കേഡുകളിൽ ഇടിച്ച് മറിഞ്ഞ് ഒട്ടേറെപേരുടെ ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ ഗതാഗത നിയമം ലംഘിച്ച് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതും അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നു. പുതുപൊന്നാനി, വെളിയങ്കോട്, താവളക്കുളം, പുതിയിരുത്തി, അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയും. വിവിധ അപകടങ്ങളിൽ നൂറിലധികം പേർക്കാണ് പരുക്കേറ്റത്. സർവീസ് റോഡിൽ നിന്ന് ശ്രദ്ധയില്ലാതെ പ്രധാന പതയിലേക്കു കയറുമ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. കാൽനട യാത്രക്കാരും ചെറുവാഹനങ്ങളും ദേശീയ പാത മുറിച്ചു കടക്കരുതെന്നാണ് ദേശീയ പാത അതോറിറ്റിയും പൊലീസും അറിയിച്ചിരിക്കുന്നത്.