തിരൂർ ബോയ്സിന് എന്തൊരു തിളക്കം; ഏറ്റവുമധികം വിദ്യാർഥികളെ വിജയിപ്പിച്ച സർക്കാർ വിദ്യാലയം

Mail This Article
തിരൂർ∙ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുചേർന്നു കഠിനപ്രയത്നം നടത്തിയപ്പോൾ ലഭിച്ചതു പത്താം ക്ലാസിലെ 100 ശതമാനം വിജയം മാത്രമല്ല. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയെഴുതി വിജയിപ്പിച്ച സർക്കാർ വിദ്യാലയവും കൂടിയായി തിരൂർ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. 728 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. എല്ലാവരും ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടിയെടുത്തു. 85 കുട്ടികൾക്കു മുഴുവൻ വിഷയങ്ങളിലും എ പ്ലസും 28 കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസും നേടാനുമായി. കഴിഞ്ഞ തവണ ഇവിടെ 667 കുട്ടികളാണു പരീക്ഷയെഴുതിയിരുന്നത്. അക്കൊല്ലവും 100 ശതമാനം വിജയമായിരുന്നു.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്കൂൾ, വിജയത്തിനായുള്ള കൃത്യമായ പദ്ധതികൾ തയാറാക്കിയിരുന്നു. എട്ടിലും ഒൻപതിലും തുടർന്ന നിരീക്ഷണത്തിലൂടെ, പത്താം ക്ലാസിലെ വിദ്യാർഥികളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്ന കുട്ടികളെയും പരിശ്രമിച്ചാൽ എ പ്ലസ് ലഭിക്കുന്ന കുട്ടികളെയും നന്നായി പരിശീലനം നൽകി വിജയിപ്പിക്കേണ്ട കുട്ടികളെയുമെല്ലാം അധ്യാപകർ കണ്ടെത്തിയിരുന്നു.
ഓരോ വിദ്യാർഥിയെയും പ്രത്യേകം നിരീക്ഷിച്ച് അവർക്കു വേണ്ട പ്രത്യേക ക്ലാസുകൾ നൽകി.ഡിസംബർ മാസത്തോടെ എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർത്തു. പിന്നീടു പ്രത്യേക ക്ലാസുകളായിരുന്നു. ഡിസംബർ വരെ രാവിലെ 9 മുതൽ വൈകിട്ടു നാലര വരെയായിരുന്നു ക്ലാസെങ്കിൽ പിന്നീടത് 5 വരെയാക്കി വർധിപ്പിച്ചു.
എല്ലാ ദിവസവും റിവിഷനും പ്രത്യേക പരീക്ഷകളും നടത്തി. പിന്നീട്, പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികൾക്കു വൈകിട്ടും ക്ലാസ് തുടങ്ങി. 5 മുതൽ രാത്രി 7 വരെയായിരുന്നു ക്ലാസ്. ഇതിനിടെ അൽപസമയം ഒഴിവും നൽകി. ഇവർക്കു വേണ്ട വൈകിട്ടത്തെ ഭക്ഷണം പിടിഎ തയാറാക്കി നൽകിയിരുന്നു. രാത്രി ക്ലാസ് കഴിഞ്ഞു വിദ്യാർഥികളെ കൊണ്ടുപോകാൻ രക്ഷിതാക്കളും കാത്തുനിന്നു. അങ്ങനെ എല്ലാവരും ഒത്തുനിന്നതോടെ വിജയം കൂടെപ്പോന്നു. അത് സംസ്ഥാനത്തെ ഒരു റെക്കോർഡുമായി മാറി. കെ.പി.സുപ്രിയയാണു പ്രധാനാധ്യാപിക. എ.കെ.ബാബുവാണു പിടിഎ പ്രസിഡന്റ്.