‘എന്റെ കേരളം’ പ്രദർശന വിപണന മേള; 40,000ൽ അധികം സന്ദർശകർ

Mail This Article
മലപ്പുറം ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദർശന വിപണന മേള കോട്ടക്കുന്നിൽ തുടരുന്നു. മൂന്നാം ദിനം അവസാനിച്ചപ്പോൾ 40,000ൽ അധികം ആളുകളാണു മേള സന്ദർശിച്ച് മടങ്ങിയത്. ഇന്നലെ ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ, ‘ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിലെ സെമിനാർ ശ്രദ്ധേയമായി.
ഉച്ചയ്ക്കുശേഷം ‘സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം’ എന്ന വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ സെമിനാറും നടന്നു. തുടർന്നു ക്ഷയരോഗ പ്രതിരോധവും ബോധവൽക്കരണവും ലക്ഷ്യമാക്കി നാടകം അരങ്ങേറി. വൈകിട്ടു സാംസ്കാരിക പരിപാടിയിൽ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസിയും ഇമാമും നേതൃത്വം നൽകിയ സംഗീത പരിപാടി നിറഞ്ഞ കയ്യടികളോടെയാണു കാണികൾ സ്വീകരിച്ചത്.
അതേസമയം, ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതോടെ പ്രദർശന വിപണന മേളയിലും സുരക്ഷാ മുന്നൊരുക്കങ്ങൾ കാര്യക്ഷമമാക്കി. മേള സന്ദർശിക്കാൻ വരുന്നവരെ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കിയ ശേഷം മാത്രമേ സ്റ്റാളിനുള്ളിൽ പ്രവേശിപ്പിക്കൂ. കൂടാതെ ഉദ്യോഗസ്ഥർക്കും മേള ആസ്വദിക്കാൻ വരുന്നവർക്കും മാസ്‌ക് നിർബന്ധമാക്കി. മേളയുടെ നാലാം ദിനമായ ഇന്നു കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ് രാവിലെ 10.30ന് ‘കാർഷിക മേഖല - നവസംരഭകത്വ സാധ്യതകൾ’ 11.30ന് ‘കാർഷിക മലപ്പുറം - ശക്തിയും പ്രതീക്ഷയും’ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും.
കൃഷി വകുപ്പിന്റെ സ്റ്റാൾ
മലപ്പുറം∙ പ്രദർശന വിപണന മേളയിൽ ഹൈടെക് ആയി കൃഷി വകുപ്പിന്റെ സ്റ്റാൾ. ഡ്രോൺ സംവിധാനം വഴി കൃഷിയിടത്തിന്റെ സാധ്യതകളെക്കുറിച്ചു കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കാനും ഡ്രോൺ പ്രവർത്തനം അടുത്തറിയാനും ലൈവ് ഡമോൺസ്ട്രഷനും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപന്നങ്ങളുടെയും മില്ലറ്റ് ഉൽപന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിലാക്കി നിലവിൽ വന്ന ‘കതിർ’ ആപ് റജിസ്ട്രേഷൻ ഹെൽപ്ഡെസ്‌ക്കും കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്ലാഗ്ഷിപ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്ഡെസ്‌ക്കുകളും തീം പവിലിയനിൽ സന്ദർശകരെ ആകർഷിച്ചു.
കലാ, സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കി
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ, ഇന്നു മുതൽ 13 വരെ വൈകിട്ട് ഏഴിനു നിശ്ചയിച്ചിരുന്ന കലാ, സാംസ്‌കാരിക പരിപാടികൾ മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഒഴിവാക്കി.