തേജസ് എക്സ്പ്രസ് ഭക്ഷ്യവിഷബാധ: കരാറുകാരനിൽനിന്ന് 1 ലക്ഷം രൂപ പിഴ
Mail This Article
മുംബൈ ∙ ഗോവയിലെ കർമലിയിൽ നിന്നു മുംബൈയിലേക്കുള്ള തേജസ് എക്സ്പ്രസ് ട്രെയിനിൽ രാത്രിഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാറ്ററിങ് കരാറുകാരനിൽ നിന്ന് 1 ലക്ഷം രൂപ പിഴ ഇടാക്കാൻ ഐആർസിടിസി നിർദേശിച്ചു. ശനിയാഴ്ച രാത്രി ട്രെയിനിലെ ഭക്ഷണം കഴിച്ച ഇരുപതിലേറെ യാത്രക്കാർക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. വെജിറ്റബിൾ പുലാവ് കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചയുടൻ ഏതാനും യാത്രക്കാർ അരുചി തോന്നി കാറ്ററിങ് ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
ചിലർക്ക് ഛർദിയും മറ്റു ചിലർക്ക് ശരീരതളർച്ചയും അനുഭവപ്പെട്ടു. വൈദ്യസഹായത്തിനായി അപേക്ഷിച്ചെങ്കിലും അതും ലഭിച്ചില്ലെന്നു യാത്രക്കാർ ആരോപിച്ചു. ഭക്ഷണത്തിൽ തകരാറില്ലെന്നും പായ്ക്ക് ചെയ്തതിലെ അപാകത മൂലം 27 ഭക്ഷണ കിറ്റുകളാണ് മോശമായതെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിവരമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഇൗ മാസം ഏഴിന് മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്പ്രസിൽ പ്രഭാതഭക്ഷണം കഴിച്ച 40 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനു പിന്നാലെയാണ് ഗോവ തേജസ് ട്രെയിനിലും സമാന സംഭവം.