കുടിച്ച 'പാലിൽ' പോലും വിശ്വസിക്കല്ലേ
Mail This Article
മുംബൈ ∙ വില വർധിപ്പിക്കുന്നതിനൊപ്പം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ. കർഷകരുടെ വരുമാനം വർധിപ്പിക്കാനെന്ന പേരിൽ വീണ്ടും വില വർധനയ്ക്ക് പാൽ വിതരണ കമ്പനികൾ തയാറെടുക്കുമ്പോൾ മായം ചേർക്കുന്നതു തടയാനും മറ്റും എന്തു നടപടികളാണ് സർക്കാരും സ്വകാര്യ ഡെയറി കമ്പനികളും സ്വീകരിക്കുന്നത് എന്നതാണ് ഉപഭോക്താക്കളുടെ ചോദ്യം.
കൊച്ചുകുട്ടികൾക്കു മുതൽ രോഗികൾക്കും മുതിർന്നവർക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്തതാണ് പാൽ എന്നിരിക്കെ, നഗരത്തിൽ ലഭ്യമായ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തിൽ ഭൂരിഭാഗം പേർക്കും ആത്‍മവിശ്വാസമില്ല. പാൽ, പാൽപ്പൊടി, ചായ, പേഡ, ഐസ്ക്രീം എന്നിങ്ങനെ പല പാൽ ഉത്പന്നങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായിരിക്കെ ഏറെ ആശങ്കയോടെയാണ് ഉപയോഗിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.
പാലിലെ മായത്തെ കുറിച്ചാണ് ഇന്നലത്തെ മനോരമ വാർത്തയോടു പ്രതികരിച്ച പലരുടെയും ആശങ്ക.
നഗരത്തിൽ അമുൽ, ഗോകുൽ, മദർ ഡെയറി മഹാനന്ദ്, നന്ദിനി തുടങ്ങിയ ബ്രാൻഡുകളുടെ പായ്ക്കറ്റ് പാലാണ് കൂടുതൽ വിൽക്കുന്നത്. ജനം കൂടുതൽ ആശ്രയിക്കുന്ന ഇത്തരം ബ്രാൻഡുകളിൽ വരെ മായം കലർത്തുന്ന സംഘങ്ങൾ സജീവമാണെന്ന് പൊലീസ് പറയുന്നു.
ഇത്തരം കേന്ദ്രങ്ങളിൽ പൊലീസ് ഇടയ്ക്കിടെ റെയ്ഡ് നടത്താറുണ്ടെങ്കിലും ഇവരെ ഒതുക്കാൻ കഴിയുന്നില്ല. കടക്കാർ പാലിന് എംആർപിയേക്കാൾ പണം വാങ്ങാറുണ്ടെന്നും ചില വായനക്കാർ ആരോപിച്ചു. തണുപ്പിച്ചു സൂക്ഷിക്കേണ്ടിവരുന്നതു കൊണ്ടാണ് അധികം തുക വാങ്ങുന്നതെന്നാണ് കടക്കാരുടെ ന്യായീകരണം.
ഉപഭോക്താക്കൾക്കുമുണ്ട് ഉത്തരവാദിത്തം
പാൽ ചായയായും മറ്റ് ഉത്പന്നങ്ങളായും അകത്താക്കുമ്പോൾ മായത്തെപ്പറ്റി അധികം പേരും ഓർക്കാറില്ല. എന്നാൽ, പലപ്പോഴും വയറിനു അസുഖം പിടിപെടുമ്പോൾ പാലിൽ ചേർക്കുന്ന മായമാണ് വില്ലനെന്ന് കണ്ടെത്താറുണ്ട്. ഇടയ്ക്കിടെ വില വർധിപ്പിക്കുന്ന ഉത്പാദകർക്ക് ഗുണ നിലവാരം നിലനിർത്താനും ബാധ്യതയുണ്ട്.
എന്നാൽ, ഈ ഉത്തരവാദിത്വം മുഴുവനായും പൊലീസ്, എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ), ഉത്പാദകർ എന്നിവരുടെ മേൽ കെട്ടിയേൽപ്പിച്ച് ഒന്നും ചെയ്യാതിരിക്കലല്ല, നമ്മുടെ ജോലി. ഉപഭോക്താക്കളും സജീവമായാലേ ഫലമുണ്ടാകൂ.
∙ രുചി, മണം, നിറ വ്യത്യാസം തോന്നിയാൽ ഒരിക്കലും പാൽ ഉപയോഗിക്കരുത്.
∙ പാൽ പ്രശ്നമുണ്ടെന്നു തോന്നിയാൽ എഫ്ഡിഎ, പൊലീസ് എന്നിവരെ അറിയിക്കുക.
∙ ഇത് താൽക്കാലിക പ്രശ്നമണെന്നു കരുതി, പരാതി നൽകാതിരിക്കരുത്.
∙ പാൽ കവറിലെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കണം.
∙ തിളപ്പിക്കും മുൻപ് പാൽ അരിക്കുക. ഈ അരിപ്പവഴി പാലിലെ മായത്തിന്റെ ചെറിയൊരു സൂചന ലഭിച്ചേക്കാം. പ്രശ്നമുണ്ടെന്നു തോന്നിയാൽ ഉപയോഗിക്കരുത്.
∙ പാൽ വിതരണം ചെയ്യുന്ന വ്യക്തി, അഥവാ കടയുടെ പേരും വിലാസവും എപ്പോഴും സൂക്ഷിക്കുക. പരാതിപ്പെടാൻ ഇതാവശ്യമാണ്.
കെ.ജെ. ജോർജ്,
സെക്രട്ടറി, ലോഖണ്ഡ്‍വാല ടൗൺഷിപ്പ് മലയാളി അസോസിയേഷൻ,
കാന്തിവ്‍ലി ഈസ്റ്റ്.
നല്ല പാലിന്റെ നിറം മാറില്ല
പാലിൽ വെള്ളമാണ് ചേർക്കുന്നതെങ്കിൽ കാച്ചുമ്പോൾ നിറമോ മണമോ മാറുകയില്ല. പാൽ വെള്ളം പോലെ ഇരിക്കുമെന്നു മാത്രം. രാസപദാർഥങ്ങൾ കലർന്ന പാൽ കാച്ചുമ്പോൾ നിറം മാറും. ഗന്ധവും മാറും. പായ്ക്ക് ചെയ്തുവരുന്ന പാലല്ലേ തരുന്നത് എന്നു പറഞ്ഞ് കച്ചവടക്കാർ കൈയൊഴിയും. പിന്നെ പാൽ കളയുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ചിലർ പ്രതികരിച്ചത്.
പാലിനു പകരം ടെട്രാ പായ്ക്കും പാൽപ്പൊടിയും
ആഭ്യന്തര കമ്പനികളുടെ ടെട്രാ പായ്ക്ക് പാലാണ് ഞാൻ വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ പലപ്പോഴും പാലിനു കൊഴുപ്പോ വേണ്ട രുചിയോ ഇല്ല. നിലവാരമുള്ള പാൽ തിരക്കിനടന്ന് ചെന്നെത്തിയത് ഇറക്കുമതി ചെയ്യുന്ന പാൽപ്പൊടിയിലാണ്. എന്നാൽ, രണ്ടര കിലോയുടെ പായ്ക്കിന് 2500 രൂപയോളം വില. രണ്ടരമാസം ഉപയോഗിക്കാൻ കഴിയും. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന ടെട്രാപായ്ക്ക് പാലാണ് ഉപയോഗിക്കുന്നത്. ലീറ്ററിന് 68 രൂപ വിലയുള്ള പശുവിൻ പാൽ. ഡസൻ പായ്ക്കറ്റുവീതം ഓൺലൈനിൽ വരുത്തും. ഫ്രിജിൽ സൂക്ഷിച്ച് ഉപയോഗിക്കുകയാണ് പതിവ്.- ജിസ ജോസ്, കൊളാബ.
പാൽ വരുത്തിക്കുന്നത് തബേലകളിൽ നിന്ന്
വർഷങ്ങളായി തബേലകളിൽ (പശു, എരുമ തുടങ്ങിയ നാൽക്കാലികളെ വളർത്തുന്ന സ്ഥലം) നിന്നുള്ള പശുവിൻ പാലാണു വാങ്ങുന്നത്. രാവിലെ 6ന് പാൽക്കാരൻ കൊണ്ടുവരും. പണ്ട് ജോഗേശ്വരി, വിഠൽവാഡി എന്നിവിടങ്ങളിൽ താമസിച്ചിരുന്നപ്പോൾ മുതൽ തബേലയിലെ പാലാണ് പതിവ്. വെളളം ഒഴിച്ചേക്കാമെങ്കിലും മറ്റുമായങ്ങൾ ചേർക്കില്ലെന്ന വിശ്വാസമാണ് ഇവരെ ആശ്രയിക്കാൻ കാരണം. എരുമപ്പാൽ ലീറ്ററിന് 56 രൂപ. പശുവിൻ പാൽ ലീറ്ററിന് 42 രൂപ. പായ്ക്കറ്റ് പാൽ പണ്ടേ തൃപ്തിയില്ല.- ലളിത പ്രകാശൻ,കമലാകർ നഗർ,അംബർനാഥ് വെസ്റ്റ്.