ബസും ട്രെയിനും കാലി, ഇനിയും കുറയും
Mail This Article
മുംബൈ ∙ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ കുത്തനെ കുറഞ്ഞു. ലോക്കൽ ട്രെയിൻ, എക്‌സ്പ്രസ് ട്രെയിനുകൾ, മെട്രോ ട്രെയിൻ, ബെസ്റ്റ് ബസുകൾ, സംസ്ഥാനാന്തര ട്രാൻസ്‌പോർട്ട് ബസുകൾ എന്നിവയിലെല്ലാം യാത്രക്കാർ ഏതാണ്ട് പകുതിയിലേറെയാണു കുറഞ്ഞത്. ഓഫിസുകളും കടകളും അടയ്ക്കാൻ ഇന്നലെ കർശനനിർദേശം നൽകിയതോടെ ഇന്നത്തോടെ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറയുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
പശ്ചിമ റെയിൽവേയിൽ ലോക്കൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം പ്രതിദിനം 37 ലക്ഷമാണ്. മധ്യറെയിൽവേയിൽ 44 ലക്ഷവും. 60 ശതമാനത്തിലേറെ കുറവു വന്നതായാണ് റിപ്പോർട്ട്. ഇന്നു മുതൽ അതിലും വലിയ തോതിൽ കുറയുമെന്നാണു കണക്കാക്കുന്നത്. ഘാട്‌കോപർ- അന്ധേരി വെർസോവ സർവീസ് നടത്തുന്ന മെട്രോയിൽ ഇതു വരെ പ്രതിദിനം ശരാശരി 4.4 ലക്ഷം പേരാണ് യാത്ര ചെയ്തിരുന്നത്. ഇതു രണ്ടു ലക്ഷത്തിൽ താഴെയായി.
ഓഫിസുകളും സ്ഥാപനങ്ങളും അടയ്ക്കുന്നതോടെ യാത്രക്കാർ വീണ്ടും വലിയ തോതിൽ കുറയും. ബെസ്റ്റ് ബസിലും യാത്രക്കാർ കുത്തനെ കുറഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാർ കുറഞ്ഞത് അന്തർസംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകളിലാണ്. 18,000 ൽ പരം വരുന്ന സ്‌റ്റേറ്റ് ട്രാൻസ്‌പോർട് ബസുകളാണ് അന്തർസംസ്ഥാന സർവീസുകൾ നടത്തിവന്നത്. യാത്രക്കാർ കുറഞ്ഞതിനാൽ 4000 ൽ പരം ബസുകൾ പിൻവലിച്ചു. ഇന്നു മുതൽ ഇതു വീണ്ടും കുറയ്ക്കും.