ജനത കർഫ്യൂ; പഴുതടച്ച് നഗരം
Mail This Article
മുംബൈ ∙ ജനത കർഫ്യൂവിൽ മുബൈ നഗരം നിശ്ചലം. ഭാരത് ബന്ദ് പോലും ബാധിക്കാത്ത നഗരം ഇന്നലെ ശൂന്യം. ആളൊഴിഞ്ഞ നിരത്തുകൾ, അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങൾ, അവശ്യസർവീസുകാർക്കായി മാത്രം നടത്തിയ ലോക്കൽ ട്രെയിനുകളും ബസുകളും ശൂന്യം. ആയിരങ്ങൾ തൂങ്ങിപ്പിടിച്ചു പോയിരുന്ന ട്രെയിനുകളിൽ വിരലിൽ എണ്ണാവുന്നയത്ര യാത്രക്കാർ.
റോഡുകളിൽ പലയിടങ്ങളിലും ബാരിക്കേഡ് നിരത്തി പൊലീസുകാർ. പേരിനെന്നോണം മാത്രമാണ് ആളുകൾ റോഡിൽ ഉണ്ടായിരുന്നത്. കാര്യം അന്വേഷിച്ചു മാത്രമാണ് പൊലീസ് അവരെ കടത്തിവിട്ടത്. അവശ്യസേവന രംഗത്തുള്ളവരോട് അനാവശ്യയാത്രകൾ നടത്തിയ പലരെയും തിരിച്ചയച്ചു.
മാസ്കോ, ടവ്വലോ ധരിക്കാതെ പോകരുത് എന്നതടക്കം കഴിയാവുന്ന ബോധവൽകരണവും പൊലീസ് നടത്തുന്ന കാഴ്ചയ്ക്കും നഗരം സാക്ഷിയായി.
മുംബൈയുടെ ജീവനാഡി എന്നറിയപ്പെടുന്ന ലോക്കൽ ട്രെയിനുകൾ 60 ശതമാനം ട്രെയിനുകൾ സർവീസ് നടത്തി. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന മറ്റുള്ളവർ, സർക്കാര്‍ ഉദ്യോഗസ്ഥർ, റെയിൽവേ അടക്കം സർക്കാർ ജീവനക്കാർ എന്നിവർക്കു യാത്ര ചെയ്യാനായാണിത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പേരുവിവരങ്ങൾ രേഖപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനുകളിൽ ആളുകളെ കടത്തിവിട്ടത്.