കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ 2400 കിടക്കകൾ
Mail This Article
മുംബൈ ∙ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി കുറഞ്ഞത് 2,400 കിടക്കകൾ കോവിഡ് രോഗികൾക്കായി ഏറ്റെടുക്കാൻ ബിഎംസി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബിഎംസിയുടെ ഓരോ വാർഡിലും 10 ഐസിയു കിടക്കകൾ ഉൾപ്പെടെ കുറഞ്ഞത് 100 വീതം കിടക്കകളാണ് ഏറ്റെടുക്കുക. ഇത്തരത്തിൽ 24 വാർഡുകളിലും കോവിഡ് രോഗികൾക്ക് അധികം കിടക്കകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സ്വകാര്യ ആശുപത്രികളുടെ കിടക്കകൾ ഏറ്റെടുക്കാൻ വാർഡ് ഓഫിസർമാർക്കും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കും ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിങ് നിർദേശം നൽകിയത്.
സ്വകാര്യ ആശുപത്രികൾക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യാനും വാർഡ് ഓഫിസർമാർക്ക് നിർദേശം നൽകി. തുറന്നു പ്രവർത്തിക്കാത്ത സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, പോളി ക്ലിനിക്കുകൾ എന്നിവയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകരുടെ 1000 സംഘങ്ങൾ നഗരത്തിൽ സർവേ നടത്തുകയാണ്. പ്രതിദിനം 7 ലക്ഷം ആളുകളെ ഇവർ കാണുന്നുണ്ട്. ഇതുവരെ 58,14,340 വീടുകളിൽ സർവേ നടത്തി 7,447 പേരെ ഹോം ക്വാറന്റീനിലേക്കും ഐസലേഷൻ കേന്ദ്രങ്ങളിലേക്കുമായി മാറ്റി.