ഡമ്മി റജിസ്ട്രേഷൻ ഫലിച്ചു ആശങ്കകൾക്ക് ഒടുവിൽ സ്പെഷൽ ട്രെയിൻ യാത്ര
Mail This Article
മുംബൈ ∙ യാത്രക്കാർക്ക് ഇ- പാസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി കേരള സർക്കാർ എതിർത്തതിനെ തുടർന്ന് ഞായറാഴ്ച റദ്ദാക്കിയ താനെ- എറണാകുളം ശ്രമിക് സ്പെഷൽ ട്രെയിൻ ഇന്നലെ രാത്രി പത്തരയോടെ മുംബൈയിൽ നിന്നു പുറപ്പെട്ടു. ഗർഭിണികൾ, ജോലി രാജിവച്ച നഴ്സുമാർ, കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണു യാത്രക്കാരിൽ ഏറെയുമെന്നു ട്രെയിനിനു ശ്രമം നടത്തിയ മലയാളികൾ പറഞ്ഞു. ഇവർ ചേർന്നു തയാറാക്കിയ 1603 യാത്രക്കാരുടെ പട്ടിക 20നു താനെ ജില്ലാ കലക്ടർ മുഖേന കേരള സർക്കാരിനു കൈമാറിയിരുന്നെങ്കിലും യാത്രക്കാർക്കു പലർക്കും പാസില്ലെന്നു പറഞ്ഞു ഞായറാഴ്ച കേരളം അനുമതി നിഷേധിച്ചിരുന്നു.
തുടർന്ന് താനെ സ്റ്റേഷനിൽ നിന്നു നൂറുകണക്കിനു മലയാളികൾക്കു വീട്ടിലേക്കു മടങ്ങേണ്ടിവന്നു. വിവിധ കോണുകളിൽ നിന്ന് ആവശ്യവും സമ്മർദവും ഉയർന്നതിനു പിന്നാലെ സ്പെഷൽ ട്രെയിനിൽ യാത്രയ്ക്കു പാസ് എടുക്കാൻ കേരള സർക്കാർ ക്രമീകരണം ഒരുക്കുകയായിരുന്നു. പിഎൻആർ നമ്പർ കേരള സർക്കാരിന്റെ വെബ്സൈറ്റിൽ ചോദിക്കുന്നതാണു പാസ് ലഭ്യമാകാൻ തടസ്സമായിരുന്നത്. ശ്രമിക് സ്പെഷൽ ട്രെയിനിൽ യാത്രക്കാർക്ക് പിഎൻആർ ലഭ്യമല്ല. ഏതെങ്കിലും 10 അക്ക നമ്പർ അടിച്ചു (ഡമ്മി നമ്പർ) റജിസ്റ്റർ ചെയ്യാൻ കേരള സർക്കാർ ഒടുവിൽ അനുമതി കൊടുത്തതോടെയാണു പാസ് ലഭ്യമായിത്തുടങ്ങിയതും ഞായറാഴ്ച റദ്ദാക്കിയ ട്രെയിൻ ഇന്നലെ പുറപ്പെടാൻ കളമൊരുങ്ങിയതും.
മുംബൈയിൽ നിന്നു മലയാളികളുമായി പുറപ്പെട്ട രണ്ടാമത്തെ ശ്രമിക് ട്രെയിൻ ആണിത്. മഹാരാഷ്ട്ര സർക്കാരാണു യാത്രക്കാരുടെ പണം റെയിൽവേയിൽ അടച്ചിരിക്കുന്നത്. വാഹനമില്ലാത്തവർക്കും വൻതുക മുടക്കി ടാക്സി വിളിച്ചു പോകാൻ പണമില്ലാത്തവർക്കും സൗജന്യ സ്പെഷൽ ട്രെയിൻ സഹായമായി. അതേസമയം, ട്രെയിൻ മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി.