സ്കൂട്ടർ മിനി ബസാറാക്കി; വീട്ടുപടിക്കൽ മലയാളിക്കട
Mail This Article
മുംബൈ ∙ കോവിഡും ലോക്ഡൗണും പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ചു. ജോലി നഷ്ടപ്പെട്ടവർ ഏറെ; ശമ്പളം കുറഞ്ഞവരും. നിലവിലുണ്ടായിരുന്ന വരുമാനം കൊണ്ടു രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നതിനിടെ ആ ജോലി നഷ്ടപ്പെട്ടാലുള്ള അവസ്ഥ ഉണ്ടാക്കുന്ന സംഘർഷം ചെറുതല്ല. എന്നാൽ, ജീവിതം മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം. അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കാൻ അധികമാരും അറിയാതെ പോരാടുന്ന ഒട്ടേറെപ്പേരുണ്ട്.
അതിലൊരാളാണ് വസായ് ഓംനഗർ നിവസി തൃശൂർ കേച്ചേരി ഊട്ടുമഠത്തിൽ ഷാജൻ. ലോക്ഡൗണിനെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായി. വർഷങ്ങളായി നട്ടെല്ല് രോഗത്തിന് ചികിത്സ തുടരുന്ന ഭാര്യയും വിദ്യാർഥിയായ മകനും അടങ്ങുന്ന കുടുംബത്തിലെ ചെലവുകൾ വെല്ലുവിളിയായപ്പോൾ സുഹൃത്തിന്റെ സഹായത്തോടെ കേരള ഉൽപന്നങ്ങൾ വീടുകൾ തോറും എത്തിക്കുന്ന സംരംഭം ആരംഭിച്ചു. മാസത്തിൽ രണ്ട് തവണ തൃശൂരിൽ നിന്നു ലോറിയിൽ നേരിട്ട് എത്തുന്ന കേരള ഉൽപന്നങ്ങൾ സ്കൂട്ടറിൽ ഹോം ഡെലിവറി നടത്തുകയാണ് അദ്ദേഹം.
ലോക്ഡൗൺ വേളയിൽ വീടിനു പുറത്ത് ഇറങ്ങാൻ പറ്റാതെ അവശ്യ സാധനങ്ങൾ വാങ്ങാനാവാത്ത സാഹചര്യത്തിൽ ഷാജൻ തുടങ്ങിയ സംരംഭം മേഖലയിലെ മലയാളികൾക്ക് സഹായവുമായി. നാടൻ വെളിച്ചെണ്ണ, തേങ്ങ, ചെറിയ ഉള്ളി, ഉണക്കമീൻ, പലഹാരങ്ങൾ എന്നിങ്ങനെ കേരളീയ ഉൽപന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്നു. നല്ല പ്രതികരണം ലഭിക്കുന്നതായി ഷാജൻ പറഞ്ഞു. ഇതുപോലെ, കോവിഡ് കാലത്ത് ചുവടു മാറ്റി പുതിയ വഴികളും മേച്ചിൽപ്പുറങ്ങളും തേടുന്നവർ നിരവധിയാണ് നഗരത്തിൽ.