കല്യാൺ-ഡോംബിവ്‌ലി, മീരാ-ഭായിന്ദർ പ്രദേശങ്ങളിൽ ലോക്ഡൗൺ തുടരും
Mail This Article
മുംബൈ ∙ മാളുകൾ, ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവ മുംബൈ, നവിമുംബൈ നഗരങ്ങളിൽ അടുത്ത ബുധനാഴ്ച വീണ്ടും തുറക്കുമ്പോഴും മലയാളികൾ തിങ്ങിപ്പാർക്കുന്ന താനെ, കല്യാൺ-ഡോംബിവ്‌ലി, മീരാ-ഭായിന്ദർ തുടങ്ങിയ കോർപറേഷനുകൾക്ക് ഈ ഭാഗ്യമില്ല. നീണ്ട 4 മാസങ്ങൾക്കു ശേഷമാണ് മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും തുറക്കുന്നത്. കോവിഡ്-19 വ്യാപനം കുതിച്ചുയരുന്നതാണ് ഈ മേഖലകളിൽ ലോക്ഡൗൺ തുടരാൻ കോർപറേഷൻ അധികാരികളെ പ്രേരിപ്പിക്കുന്നത്.
കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപറേഷനിൽ (കെഡിഎംസി) വെള്ളിയാഴ്ച വരെ 19,967 പേരാണ് പോസിറ്റീവായത്. 357 പേർ മരിക്കുകയും ചെയ്തു. കെഡിഎംസി, താനെ നഗരങ്ങളിൽ ജൂലൈ 15നാണ് പോസിറ്റീവ് 15,000 കടന്നത്. അതേസമയം, താനെയിലെ ഹോട്സ്പോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ 27 ൽ നിന്നു 40 ആയി ഉയർന്നിട്ടുണ്ട്. താനെ നഗരത്തിൽ ഇതുവരെ 19027 പേർക്കു രോഗം ബാധിക്കുകയും 618 പേർ മരിക്കുകയും ചെയ്തു. താനെയിൽ കെഡിഎംസിയെക്കാൾ മരണസംഖ്യ കൂടുതലാണ്. നവിമുംബൈയിൽ മാളുകളും മറ്റും തുറക്കാൻ അനുവദിച്ചെങ്കിലും, കണ്ടെയ്‌ൻമെന്റ് മേഖലകളിൽ ഈ മാസം 31 വരെ ലോക്ഡൗൺ നിലനിൽക്കും. 46 കണ്ടെയ്ൻമെന്റ് സോണുകളാണ് നവിമുംബൈയിൽ ഉള്ളത്.
നവിമുംബൈയിൽ വെള്ളിയാഴ്ച വരെ 15,385 പേർക്കു രോഗം ബാധിക്കുകയും 418 പേർ മരിക്കുകയും ഉണ്ടായി. പാൽഘർ ജില്ലയിലും ഹോട്‌സ്‌പോട്ടുകളിൽ നിയന്ത്രണം ഈ മാസം അവസാനം വരെ തുടരാനാണ് തീരുമാനം. മീരാ-ഭായിന്ദർ മേഖലയിൽ ഇതിനകം 8314 പേർക്കു രോഗംബാധിച്ചു. 274 പേരാണ് മരിച്ചത്. മാളുകളും മറ്റും തുറക്കുന്നില്ലെങ്കിലും കടകൾക്കും ഓഫിസുകൾക്കും പ്രവർത്തിക്കാൻ 2 മണിക്കൂർ കൂടി നീട്ടി നൽകി. 5 മണിക്കു പകരം ഇനി 7 വരെ പ്രവർത്തിക്കാം.ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിലും നിയന്ത്രണങ്ങൾ തുടരുമെന്നു മുനിസിപ്പൽ കമ്മിഷണർ പങ്കജ് ആശിയ വെളിപ്പെടുത്തി.