വഴിയോര കച്ചവടം ഉടൻ അനുവദിക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ
Mail This Article
മുംബൈ ∙ വഴിവാണിഭക്കാരെ ഉടനെ അനുവദിക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ ബോംബെ ഹൈക്കോടതിയിൽ അറിയിച്ചു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇവരെ അനുവദിക്കാൻ കഴിയില്ലെന്നു സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.ലോക്ഡൗണിനെ തുടർന്ന് വ്യാപാരം നിലച്ച വഴിയോരക്കച്ചവർക്കാർ ജീവിത മാർഗമില്ലാതെ വലയുകയാണെന്നു ചൂണ്ടിക്കാട്ടി മനോജ് ഓസ്വാൾ എന്നയാൾ കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ വഴിവാണിഭക്കാരെയും അനുവദിക്കണമെന്നാണു ഹർജിയിലെ അഭ്യർഥന.
വഴിയോര കച്ചവടക്കാർ അസംഘടിതമായതിനാൽ മാർഗരേഖകളിലൂടെ ഇവരുടെ ബിസിനസ് നിയന്ത്രിക്കാൻ ആവില്ലെന്നും അതിനാൽ ഉടനെ അനുമതി നൽകാനാവില്ലെന്നും ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കിഷോർ നിംബാൽകർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. പൊലീസും മറ്റ് ജീവനക്കാരും കോവിഡ് നിയന്ത്രണ പ്രവൃത്തികളിൽ വ്യാപൃതരായതിനാൽ വഴിവാണിഭക്കാരെ നിരീക്ഷിക്കാൻ ഇവർക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.വഴിവാണിഭക്കാരുടെ കാര്യത്തിൽ തീരുമാനം അറിയിക്കാൻ കഴിഞ്ഞ മാസം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.