ലോക്ഡൗൺ: കോച്ചിങ്, ട്യൂഷൻ സെന്ററുകൾക്ക് കഷ്ടകാലം
Mail This Article
മുംബൈ∙ ലോക്ഡൗൺ കാലം നഗരത്തിലെ സമാന്തര വിദ്യാഭ്യാസ മേഖലയ്ക്ക് ഏൽപിച്ചത് കനത്ത പ്രഹരം. പ്രതിസന്ധി മറികടക്കാൻ കൂടുതൽ കോച്ചിങ്, ട്യൂഷൻ സെന്ററുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. കോവിഡിന് മുൻപ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളും നൂറുകണക്കിന് ജീവനക്കാരുമായി പടർന്നു പന്തലിച്ചു നിന്നിരുന്ന സ്ഥാപനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. ഇതിൽ മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. വലിയ വാടകയ്ക്ക് കെട്ടിടങ്ങൾ എടുത്ത് ക്ലാസ്മുറികൾ സജ്ജീകരിച്ചവർ ഇനിയും വാടക കൊടുത്ത് മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ്.
രാവിലെ മുതൽ ഉച്ചവരെ സ്കൂളിലും ഉച്ച മുതൽ വൈകിട്ടു വരെ ട്യൂഷൻ ക്ലാസിലും എന്ന മട്ടിലായിരുന്നു നേരത്തെ വിദ്യാർഥികളുടെ പഠന ക്രമീകരണം. മക്കൾക്ക് സ്‌കൂളിൽ പ്രവേശനം തേടുന്നതിനൊപ്പം പ്രശസ്തമായ ട്യൂഷൻ ക്ലാസിലും പ്രവേശനം ഉറപ്പാക്കുന്ന മാതാപിതാക്കളുണ്ട്. കോളജ് വിദ്യാർഥികൾ ആണെങ്കിൽ പ്രഫഷനൽ കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ എഴുതാൻ പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കും. എന്നാൽ ലോക്ഡൗൺ വന്നപ്പോൾ സമാന്തര വിദ്യാഭ്യാസ മേഖലയും സ്തംഭിച്ചു.
കുട്ടികൾ വീട്ടിലിരിപ്പായി. സ്‌കൂൾ, കോളജ് പഠനം ഇപ്പോൾ ഓൺലൈനിലാണ്. തൽക്കാലം ട്യൂഷൻ ക്ലാസും ഓൺലൈൻ സംവിധാനത്തിലേക്ക് മാറാതെ നിവൃത്തിയില്ല. അതേസമയം വിദ്യാർഥികൾ, സ്കൂളിലെയോ കോളജിലെയോ ഓൺലൈൻ ക്ലാസിനു പുറമേ ട്യൂഷൻ, കോച്ചിങ് ഓൺലൈൻ ക്ലാസുകളുടെ ഭാരവും പേറേണ്ടി വരുന്നു. ചെറിയ ക്ലാസുകളിൽ മക്കളുടെ ഓൺലൈൻ പഠനത്തിന് മാതാപിതാക്കൾ കൂട്ടിരിക്കേണ്ട അവസ്ഥയാണ്. ട്യൂഷൻ ക്ലാസും ഓൺലൈൻ ആകുമ്പോൾ മാതാപിതാക്കൾക്ക് പിന്നെ ഒഴിവുണ്ടാവില്ല.