കോവിഡ് ബാധിതർക്കൊപ്പം ഡോക്ടർമാരുടെ ഗർബനൃത്തം
Mail This Article
മുംബൈ∙ നവരാത്രിയുടെ ആഘോഷലഹരിയെല്ലാം കോവിഡ് കവർന്നെടുത്തിരിക്കേ, മുംബൈയിലെ സർക്കാർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗബാധിതരും ആരോഗ്യപ്രവർത്തകരും ചേർന്നുള്ള നവരാത്രി നൃത്ത വിഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ.
നഗരത്തിലെ ഏറ്റവും വലിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ ഗോരെഗാവിലെ ജംബോ കോവിഡ് കെയർ സെന്ററിലായിരുന്നു വ്യത്യസ്തമായ നവരാത്രി ആഘോഷം.
മാസ്ക് ധരിച്ച് കോവിഡ് ബാധിതർ, പിപിഇ കിറ്റിൽ ഡോക്ടർമാരും നഴ്സുമാരും... ബോളിവുഡ് സംഗീതത്തിനൊത്തു കയ്യടിച്ചും താളത്തിനൊത്തു ചുവടുവച്ചും അവർ നൃത്തം കൊണ്ടു വലിയ വൃത്തമൊരുക്കി.ഒരു വിഡിയോയിൽ ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെ വനിതകളുടെ വാർഡിലാണ് മാസ്‌ക് ധരിച്ച ആരോഗ്യപ്രവർത്തകർക്കൊപ്പം രോഗികൾ ചുവടു വയ്ക്കുന്നത്. മറ്റൊന്നു പുരുഷന്മാരുടെ വാർഡിലേതാണ്. ഗർബ, ദാണ്ഡിയ നൃത്തങ്ങളും കലാപരിപാടികളും ഒഴിവാക്കിയാണ് ഇത്തവണ നവരാത്രി ആഘോഷം. ആരോഗ്യ ബോധവൽക്കരണത്തിനു ആഘോഷകാലം വിനിയോഗിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ബലം പകരും നൃത്തം
നൃത്തം ആനന്ദത്തിന്റെ അടയാളമാണ്. അതു പകരുന്ന സന്തോഷവും ഉൻമേഷവും രോഗികൾക്കു ബലമാകുമെന്നും കോവിഡ് കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.