ADVERTISEMENT

മുംബൈ ∙ ബിൽ കുടിശിക വരുത്തിയവരുടെ വൈദ്യുതി കണക്​ഷൻ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കു സംസ്ഥാന വൈദ്യുതി വിതരണ കമ്പനിയായ 'മഹാവിതരൺ' (എംഎസ്ഇഡിസിഎൽ) തുടക്കമിട്ടു. ലോക്ഡൗൺ കാലത്തു നൽകിയ അമിത വൈദ്യുതി ബിൽ ഇളവു ചെയ്യുമെന്ന വാഗ്ദാനം വിഴുങ്ങിയാണ് ഈ നീക്കം.കോടിക്കണക്കിനു രൂപയുടെ ബിൽ കുടിശിക ചൂണ്ടിക്കാട്ടിയാണ് നടപടിയെങ്കിലും അമിത ബില്ലിൽ ഇളവു പ്രതീക്ഷിച്ചു കാത്തിരുന്ന ആയിരക്കണക്കിനു ഉപയോക്താക്കൾക്ക് തിരിച്ചടിയായി. ലോക്ഡൗൺ കാലത്ത് യഥാസമയം മീറ്റർ റീഡിങ് നടത്തുന്നതിൽ മഹാവിതരണിന്റെ ഭാഗത്തുള്ള വീഴ്ച കാരണമാണ് പലർക്കും അമിതബിൽ ലഭിച്ചത്.

രണ്ടു മൂന്നും മാസത്തെ മീറ്റർ റീഡിങ് ഒന്നിച്ചു കണക്കാക്കി ഉയർന്ന സ്ലാബിൽ ബില്ലിട്ടപ്പോൾ പലർക്കും ലഭിച്ചത് 10,000 മുതൽ ഒരു ലക്ഷം വരെയുള്ള ബിൽ. വീടു പൂട്ടി നാട്ടിൽ പോയവർക്കു പോലും അമിത  ബിൽ ലഭിച്ചു. സാധാരണക്കാരും ബോളിവുഡ് പ്രമുഖരും രാഷ്ട്രീയക്കാരും വരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ തുടർന്നാണ് ഇളവു നൽകുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം വന്നത്. ഡൽഹി സർക്കാരിന്റെ മാതൃകയിൽ കുറഞ്ഞ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യമാക്കുമെന്നും മഹാരാഷ്ട്ര സർക്കാർ സൂചന നൽകിയിരുന്നു.

എന്നാൽ ഇളവു പ്രതീക്ഷിച്ചവരെ നിരാശരാക്കി ബിൽ കുടിശിക വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ഇപ്പോൾ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ വരെ കുടിശികയുടെ പേരിൽ  വൈദ്യുതി വിച്ഛേദിച്ചിരുന്നില്ല.

മീറ്റർ റീഡിങ് സ്വയം ചെയ്യാൻ മഹാവിതരൺ ആപ്

മഹാവിതരൺ ഉദ്യോഗസ്ഥർ യഥാസമയം റീഡിങ് എടുത്തില്ലെങ്കിലും മീറ്റർ റീഡിങ് എടുക്കാൻ വൈകിയാലും ഉപയോക്താവിനാണ് പണി.  റീഡിങ് ഉയരുമ്പോൾ ഉയർന്ന സ്ലാബിലാവും ബിൽ കണക്കാക്കുക. മഹാവിതരണിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ നിശ്ചിത സമയത്ത് സ്വയം മീറ്റർ റീഡിങ് എടുത്തു നൽകുകയാണ് പ്രധാന പ്രതിവിധി. മീറ്റർ റീഡിങ് എടുക്കേണ്ട കാലയളവിൽ ഉപയോക്താവിന്റെ റജിസ്ട്രേഡ് മൊബൈൽ നമ്പരിൽ ഇതുസംബന്ധിച്ച എസ്എംഎസ് എത്തും. ഇതുപ്രകാരം എല്ലാ മാസവും റീഡിങ് എടുത്തു നൽകിയാൽ അമിത ബില്ലിനുള്ള സാധ്യത ഒഴിവാക്കാം. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ് (Mahavitaran) ഡൗൺലോഡ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com