ആരോപണവുമായി ശിവസേന; ‘എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസിയുടെ കൂട്ടുപിടിച്ച് ബിജെപി’
Mail This Article
മുംബൈ ∙ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെയും നിയമത്തെയും കേന്ദ്രം ദുരുപയോഗിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ച അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാൻ സിബിഐ സംഘം എത്തിയതിനു പിന്നാലെ പാർട്ടിമുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ആരോപണം. മഹാരാഷ്ട്ര സർക്കാരിനെ ദുർബലപ്പെടുത്താൻ ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗിക്കുകയാണ്. സംസ്ഥാനത്ത് അടുത്ത മന്ത്രി ഉടൻ രാജിവയ്ക്കുമെന്നാണ് ബിജെപി പറയുന്നത്.
വലിയ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്ക്ക് ആശ്വാസവിധിയും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്ക് പ്രതികൂല വിധിയുമാണ് കോടതിയുടേത്. റഫാൽ ഇടപാടിൽ 1.1 ദശലക്ഷം യൂറോ ഇടനിലക്കാരന് നൽകിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രാജിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും ശിവസേന ചോദിച്ചു.
8 ദിവസത്തിനകം ഒരു മന്ത്രികൂടി രാജിവയ്ക്കും: ബിജെപി
മുംബൈ ∙ മഹാരാഷ്ട്രയിൽ 8 ദിവസത്തിനകം ഒരു മന്ത്രികൂടി രാജിവയ്ക്കുമെന്ന അവകാശവാദവുമായി ബിജെപി. മഹാവികാസ് അഘാഡി മന്ത്രിസഭയിലെ ഏഴു പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഒന്നേകാൽ മാസത്തിനിടെ രണ്ടു മന്ത്രിമാർ രാജിവച്ചിരിക്കെയാണ് ബിജെപി ക്യാംപ് ആവേശത്തിലായിരിക്കുന്നത്.