അംബാനിക്കേസ്: വാസെയുടെ സഹപ്രവർത്തകൻ റിയാസുദീൻ കാസി അറസ്റ്റിൽ
Mail This Article
മുംബൈ ∙ മുകേഷ് അംബാനിക്കു ഭീഷണിയുയർത്തിയ കേസിൽ സച്ചിൻ വാസെയുടെ സഹപ്രവർത്തകനും ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടറുമായ റിയാസുദീൻ കാസിയെ എൻഐഎ അറസ്റ്റ് ചെയ്തു. കോടതി 16 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിക്കാൻ വാസെയ്ക്കൊപ്പം ഗൂഢാലോചനയിൽ റിയാസും പങ്കെടുത്തതായാണ് ആരോപണം. നേരത്തെ, എൻഐഎ ഇദ്ദേഹത്തെ പലവട്ടം ചോദ്യം ചെയ്തിരുന്നു.
കേസിലെ തെളിവു നശിപ്പിക്കാനും കാസി ശ്രമിച്ചതായി എൻഐഎ കണ്ടെത്തി. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്ന വിക്രോളിയിലെ സ്ഥാപനത്തിൽ ഇദ്ദേഹം എത്തുന്ന വിഡിയോയും, പിന്നീട് ആ സ്ഥാപനത്തിലെ സിസിടിവി വിഡിയോ ദൃശ്യങ്ങളുടെ റിക്കാർഡർ നീക്കം ചെയ്യുന്ന വിഡിയോയും അന്വേഷണസംഘം കണ്ടെത്തി. സച്ചിൻ വാസെയുടെ താനെയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ വിഡിയോ റിക്കാർഡിങ്ങുകൾ നീക്കം ചെയ്യുന്നതും റിയാസുദീൻ കാസിയുടെ നേതൃത്വത്തിലാണ്.
അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത് കാസിയാണെന്നാണ് എൻഐഎയുടെ നിഗമനം. മുകേഷ് അംബാനിയുടെ സുരക്ഷാവാഹനത്തിന്റെ നമ്പറാണ് വ്യാജമായി വച്ചിരുന്നത്. വിവാദത്തിൽ ഉൾപ്പെട്ടതോടെ സച്ചിൻ വാസെയ്ക്കൊപ്പം റിയാസുദീൻ കാസിയെയും ക്രൈംബ്രാഞ്ചിൽ നിന്നു സർക്കാർ സ്ഥലം മാറ്റിയിരുന്നു. മാർച്ച് 13നാണ് വാസെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.