റെംഡെസിവിർ: മഹാരാഷ്ട്രയ്ക്ക് കേന്ദ്രവിലക്കെന്ന് നവാബ് മാലിക്
Mail This Article
മുംബൈ∙ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളിൽ ഒന്നായ റെംഡെസിവിർ സംസ്ഥാനത്തിന് നൽകരുതെന്ന് കേന്ദ്രം കയറ്റുമതി കമ്പനികളോട് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി മുതിർന്ന എൻസിപി നേതാവും കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക്. കയറ്റുമതിക്കാരിൽ നിന്ന് റെംഡെസിവിർ സ്റ്റോക്ക് പിടിച്ചെടുത്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയല്ലാതെ സംസ്ഥാന സർക്കാരിന് മാർഗമില്ലെന്നും മാലിക് പറഞ്ഞു.
റെംഡെസിവിർ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചതിനാൽ രാജ്യത്തെ 16 കയറ്റുമതി കമ്പനികളുടെ പക്കൽ 20 ലക്ഷം കുപ്പി സ്‌റ്റോക്ക് ഉണ്ട്. ഇവ ഇന്ത്യയിൽ വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയാണ്- മാലിക് ആരോപിച്ചു.മഹാരാഷ്ട്രയിലേക്ക് മരുന്ന് നൽകരുതെന്ന് കേന്ദ്രസർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടതായാണ് വിവരം. അങ്ങനെ ചെയ്താൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതായും കമ്പനികൾ അറിയിച്ചുവെന്ന് മാലിക് പറഞ്ഞു. ഓക്സിജൻ, റെംഡെസിവിർ വിതരണം സുഗമമാക്കുന്നതിന് സഹായം തേടി സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ രാവിലെ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് മാലിക് പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പശ്ചിമ ബംഗാളിലാണെന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം നവാബ് മാലിക് തെളിവ് നൽകണമെന്ന് ബിജെപി മുഖ്യ വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാടാണെങ്കിൽ മുഖ്യമന്ത്രി വസ്തുതകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് മന്ത്രിമാരെ തടയണം - ഉപാധ്യായ ആവശ്യപ്പെട്ടു.