നീലച്ചിത്രക്കേസ്; രാജ് കുന്ദ്രയ്ക്കെതിരെ പീഡന ആരോപണവുമായി ഷെർലിൻ ചോപ്ര
Mail This Article
മുംബൈ ∙ രാജ് കുന്ദ്ര ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചെന്നും അനുമതിയില്ലാതെ ചുംബിച്ചെന്നും നടി ഷെർലിൻ ചോപ്രയുടെ ആരോപണം. ശിൽപ ഷെട്ടിയുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്നും കടുത്ത സമ്മർദത്തിലാണെന്നും അദ്ദേഹം തന്നോടു പറഞ്ഞിരുന്നതായും ഷെർലിൻ ചോപ്ര അവകാശപ്പെട്ടു.
കുന്ദ്രയ്ക്കെതിരെ മാർച്ചിൽ താൻ പൊലീസ് ൈസബർ സെല്ലിനു പരാതി നൽകിയിരുന്നതാണ്. തന്റെ േപരിൽ ‘ദ് ഷെർലിൻ ചോപ്ര ആപ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കാമെന്ന ആശയവുമായാണു കുന്ദ്ര സമീപിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ കൊണ്ടു വരുമാനമില്ലെന്നിരിക്കെ പ്രത്യേക ആപ് ആരംഭിച്ച് അതിൽ വിഡിയോകളും മറ്റും ഉൾപ്പെടുത്തിയാൽ വരുമാനം ലഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത് - നടി പറഞ്ഞു.
അറസ്റ്റിൽ നിന്ന് സംരക്ഷണമില്ല
നീലച്ചിത്രക്കേസിൽ അറസ്റ്റിൽ നിന്നു സംരക്ഷണം തേടി ഷെർലിൻ ചോപ്ര സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നേരത്തെ ഇവർക്കു സമൻസ് അയച്ചിരുന്നു. കേസിലെ എഫ്ഐആറിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും എന്താണ് തനിക്കെതിരെയുളള ആരോപണമെന്നു സമൻസ് അയച്ച അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിൽ നിന്നു സംരക്ഷണം തേടി ഷെർലിൻ ചോപ്ര കോടതിയെ സമീപിച്ചത്. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നു ഭയക്കുന്നതായും അവർ കോടതിയെ അറിയിച്ചു.
അപകീർത്തി വാർത്തകൾക്കെതിരെ ശിൽപ ഹൈക്കോടതിയിൽ
നീലച്ചിത്രക്കേസിൽ രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന് അഭ്യർഥിച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മാധ്യമങ്ങൾ ഉപാധികളില്ലാതെ മാപ്പ് പറയണമെന്നും അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും 25 കോടി രൂപ നഷ്ടപരിഹാരം തേടിയുള്ള അപേക്ഷയിൽ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ പുനപരിശോധിക്കാതെ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും വഴി തന്റെയും മുതിർന്ന പൗരൻമാരായ മാതാപിതാക്കളുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും സൽപേരു കളങ്കപ്പെടുത്തി. പ്രതിച്ഛായ മോശമാക്കി. വലിയ കുറ്റവാളി ആയാണു പലരും തന്നെ ചിത്രീകരിച്ചതെന്നും അവർ ആരോപിച്ചു.
അറസ്റ്റ് നടപടികൾ പാലിച്ചെന്ന് പൊലീസ്
നീലച്ചിത്രക്കേസിലെ അന്വേഷണത്തോട് രാജ് കുന്ദ്ര സഹകരിക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കുന്ദ്ര നൽകിയ ഹർജിയിൽ കോടതി നിർദേശിച്ച പ്രകാരം പൊലീസ് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തന്റെ ആപ്പുകളിലെ വിഡിയോകളിൽ അശ്ലീലമില്ലെന്നും വികാരം ജനിപ്പിക്കുംവിധമുള്ള ഉള്ളടക്കം മാത്രമാണുള്ളതെന്നുമാണു രാജ് കുന്ദ്ര ജാമ്യാപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസമോ, രണ്ടു മണിക്കൂറോ പോലും സമയം നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.