ഇന്ധനവിലയ്ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വില നടുവൊടിക്കാൻ മത്സരം
Mail This Article
മുംബൈ ∙ പച്ചക്കറി വില കുതിക്കുന്നു. അകാലമഴയും, ദിവസംതോറുമുള്ള ഇന്ധനവില വർധനയുമാണ് കുടുംബ ബജറ്റ് താളം െതറ്റിക്കുന്ന വിധത്തിലേക്ക് വില ഉയരാൻ കാരണം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ജനം ഇനിയും മുക്തമാകാതിരിക്കെയാണ് ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്ന വിധത്തിലുള്ള പച്ചക്കറി, ഇന്ധനവില വർധന. പാചകവാതകം, ഭക്ഷ്യ എണ്ണ എന്നിവയുടെ വില വർധിച്ചതും വീട്ടുചെലവു കൂട്ടുന്നുണ്ട്.
ദീപാവലി അടുത്തു വരും തോറും വില വർധിക്കുന്നതല്ലാതെ കുറയാൻ സാധ്യത കാണുന്നില്ലെന്നു വിപണിവൃത്തങ്ങൾ പറഞ്ഞു. പച്ചക്കറി ഉപയോഗം നിയന്ത്രിച്ച് പകരം, പരിപ്പ്, ചെറുപയർ, കടല തുടങ്ങിയവ പകരം കൂടുതലായി വാങ്ങുന്നവരുമുണ്ട്. മഴ കാരണം കൃഷി നശിച്ചതാണ് പ്രധാന കാരണമെന്ന് നവിമുംബൈയിലെ വ്യപാരി ശങ്കർ പിംഗ്ലെ ചൂണ്ടിക്കാട്ടി.
പച്ചക്കറി വരവ് കുത്തനെ കുറഞ്ഞു
ഇൗ മാസം പകുതിവരെ പെയ്ത മഴ കാരണം മുംബൈ മാർക്കറ്റിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ കുറഞ്ഞു. ദിവസം 550 മുതൽ 650 ചരക്കു ലോറികൾ വന്നിരുന്നത് ഇപ്പോൾ 400 ആയി. സവാള ദിവസം 110 മുതൽ 90 ചരക്കു ലോറികൾ വന്നത് ഇപ്പോൾ 60 മുതൽ 80 വരെ ആയിരിക്കുന്നു. പുതിയ സവാള മാർക്കറ്റിൽ എത്തിയിട്ടും പഴയ സവാളയുടെ വിലയിൽ കുറവ് വരുന്നില്ല.