കോവിഡ് ഭീതി അകലുന്നു; ഇനി ഇളവുകളുടെ വ്യാപനം
Mail This Article
മുംബൈ∙ കോവിഡ് മൂന്നാം തരംഗ ഭീതി അകലുമ്പോൾ സംസ്ഥാനം സാധാരണ ജീവിതത്തിലേക്ക്. നേരത്തേ എർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മുംബൈയിൽ ഉൾപ്പെടെ പുതിയ കേസുകൾ കുറയുന്നതും കോവിഡ് ബാധിതരിൽ നല്ലൊരു ശതമാനത്തിനും ആശുപത്രി പ്രവേശനം ആവശ്യം വരാത്തതുമാണ് ധൈര്യം പകരുന്നത്.
ഈ ആഴ്ച സ്കൂളുകൾ തുറന്നിരുന്നു. അടുത്ത ചൊവ്വാഴ്ച മുതൽ കോളജുകളും തുറക്കും. വാക്സിനേഷൻ പൂർത്തിയാക്കിയ വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കൂ. കോളജുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ പ്രാദേശിക ഭരണകൂടത്തിനും സ്ഥാപനങ്ങൾക്കും അധികാരം നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാരം: തീരുമാനം അടുത്തയാഴ്ച
വിനോദസഞ്ചാര കേന്ദ്രങ്ങളും സ്മാരകങ്ങളും വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നു ടൂറിസം മന്ത്രി ആദിത്യ താക്കറെ അറിയിച്ചു. മുഖ്യമന്ത്രി അടുത്തയാഴ്ച സ്ഥിതി അവലോകനം ചെയ്യുമെന്നും അതിനു ശേഷമാവും തീരുമാനമെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ആദിത്യ വ്യക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഔറംഗബാദിലെ കോവിഡ് കേസുകൾ ഇനിയും കുറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ഒമിക്രോൺ വ്യാപന ഭീഷണിയിൽ ഈ മാസമാദ്യം മുതൽ പുരാതന കോട്ടകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവ അടച്ചിരിക്കുകയാണ്. അജന്ത, എല്ലോറ ഗുഹകൾ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ വീണ്ടും തുറക്കണമെന്ന് ഔറംഗബാദ് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.ഒമിക്രോൺ ഭീതി കുറഞ്ഞതോടെ സിനിമാ തിയറ്ററുകളിലും കൂടുതൽ പ്രേക്ഷകർ എത്തുന്നുണ്ട്. മലയാള സിനിമകൾക്കും ആളുണ്ട്. മലയാള സിനിമയുടെ മൂന്ന് പ്രദർശനങ്ങൾ വരെ ഞായറാഴ്ചകളിൽ ചില തിയറ്ററുകളിൽ ഉണ്ട്.