ആ കാലവും കടന്ന് റസ്റ്ററന്റുകൾ
Mail This Article
മുംബൈ∙ കോവിഡ് മൂന്നാം വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതോടെ മലയാളി ഹോട്ടലുകളിൽ തിരക്കാരംഭിച്ചു. പുതുവർഷത്തിനു ശേഷവും നല്ല ബിസിനസ് നടക്കുന്നതിനിടെയാണ് ഓമിക്രോൺ ശക്തി പ്രാപിച്ചത്. എന്നാലിത് കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസമാണെന്നും വ്യാപാരികൾ പറഞ്ഞു.
ബിസിനസ് മെച്ചപ്പെടണമെങ്കിൽ നഗരത്തിൽ ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രിസമയ പരിധി പിൻവലിക്കണമെന്നു ഫോർട്ടിൽ സിറ്റി ബാങ്കിനടുത്തുള്ള ഡീലക്സ് ഹോട്ടൽ മാനേജർ ബഷീർ പറയുന്നു. ജനുവരി 10 വരെ നല്ല കച്ചവടം ഉണ്ടായിരുന്നു. അതിനു ശേഷമാണ് കുറഞ്ഞത് എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി കച്ചവടം പച്ചപിടിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി പുതിയ കോവിഡ് വകഭേദമൊന്നും വരില്ലെന്ന പ്രതീക്ഷയിലാണെന്നും ബഷീർ.
ജനങ്ങൾക്കിടയിൽ കോവിഡ് ഭീതി മാറി തുടങ്ങിയതോടെ ഹോട്ടൽ വ്യവസായ മേഖലയിൽ വീണ്ടും ഉണർവ് ഉണ്ടായിട്ടുണ്ടെന്നു മുംബൈ അഹമ്മദാബാദ് ദേശീയപാതയിലെ നാലസൊപാര ഫാട്ടയിൽ പ്രഭാത് ഹോട്ടൽ നടത്തുന്ന ഷംസു വടക്കാഞ്ചേരി. ദേശീയപാതയ്ക്ക് സമീപത്തെ ഒട്ടുമിക്ക ഹോട്ടലുകളിലും സന്ധ്യമയങ്ങുന്നതോടെ ഉപഭോക്താക്കൾ ധാരാളം എത്തുന്നുണ്ട്. ഈ ഹോട്ടലുകളിൽ കൂടുതൽ കച്ചവടം നടക്കുന്നത് രാത്രിയാണ്. എന്നാൽ അതിശൈത്യം കാരണം രാത്രി കച്ചവടം ചെറുതായി കുറഞ്ഞിട്ടുണ്ടെന്നും ഷംസു ചൂണ്ടിക്കാട്ടി.
വരുന്നത് പ്രതീക്ഷയുടെ നാളുകൾ
റെയിൽവേ സ്റ്റേഷനടുത്താണു ഞങ്ങളുടെ ഹോട്ടൽ. വർക് ഫ്രം ഹോം മതിയാക്കി ജനം കമ്പനികളിലക്കു തിരിച്ചു വന്നു തുടങ്ങിയതോടെ കച്ചവടം മെച്ചപ്പെടുന്നുണ്ട്. കോവിഡ് ഭയന്ന് നാട്ടിലക്കു പോയവരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യക്കാർ, നാട്ടുകാർ എന്നിവരുടെ കച്ചവടമുണ്ട്. എങ്കിലും മലയാളികൾ വരുമ്പോൾ ബിസിനസിൽ പ്രത്യേക ആവേശമാണ്.
പി.കെ.രഞ്ജിത്, ഹോട്ടൽ കപ്പ, പൻവേൽ.