ട്രോളിങ് നിരോധനം ഒന്നു മുതൽ: വരവ് കുറയും; വില കൂടിയേക്കും
Mail This Article
മുംബൈ∙ മത്സ്യപ്രിയർ ഓർക്കുക. മത്സ്യങ്ങളുടെ പ്രജനകാലമെത്തുന്നതിനാൽ ആഴക്കടലിലെ മത്സ്യബന്ധനത്തിനു (ട്രോളിങ്) ജൂൺ ഒന്നു മുതൽ രണ്ടു മാസത്തെ വിലക്ക് വരുന്നു. നിലവിൽ മത്സ്യങ്ങൾ വിപണിയിൽ സുലഭമാണെങ്കിലും ട്രോളിങ് നിരോധന കാലമെത്തിയാൽ മത്സ്യ വരവ് കുറയും. ലഭ്യമാകുന്ന മത്സ്യത്തിന് വിലയും കൂടും.
ട്രോളിങ് നിരോധന കാലത്തെ ക്ഷാമം മുന്നിൽ കണ്ട് മത്സ്യാഹാര പ്രിയരിൽ പലരും ഉണക്ക മത്സ്യങ്ങൾ വാങ്ങിവയ്ക്കുന്നത് പതിവാണ്. രത്നനഗിരി, റായ്ഗഡ്, പാൽഘർ ജില്ലകളിലെ മത്സ്യ ബന്ധന തുറമുഖങ്ങളിൽ നിന്നും അടുത്തിടെ വിപണികളിൽ ധാരാളം എത്തിയിരുന്നു. ആവോലി, അയല, വാള, നെയ്മീൻ, ചെമ്മീൻ, സ്രാവ്, തിരണ്ടി,ചൂര, റാവസ് തുടങ്ങി മത്സ്യങ്ങളാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും സുലഭമായിരുന്നത്.
ട്രോളിങ് നിരോധന ഉത്തരവ് ലഭിച്ചതോടെ പുറംകടലിൽ ദിവസങ്ങളോളം നങ്കൂരമിട്ട് മീൻ കോരുന്ന ബോട്ടുകൾ തീരത്ത് എത്തി തുടങ്ങി.എന്നാൽ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ചെറുതോണികൾക്ക് നിരോധനം ബാധകമല്ല