വിരാർ– അലിബാഗ്: ഇടനാഴി നിർമാണം ഫാസ്റ്റ്ട്രാക്കിൽ
Mail This Article
മുംബൈ ∙ വിരാറിൽ നിന്ന് അലിബാഗ് ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കുന്ന ഇടനാഴിയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ബസ്, കാർ റോഡുകൾ, മെട്രോ ട്രെയിൻ പാത, മോട്ടർ വാഹനം പോകാത്ത പാത, ജലവാഹിനി കുഴലുകൾ, വാതക ലൈനുകൾ, മലിനജല പൈപ്പുകൾ എന്നിവയെല്ലാം അടങ്ങുന്ന ഇടനാഴിയാണിത്.
വിരാർ, വസായ്, ഭിവണ്ടി, ഡോംബിവ്‍ലി, കല്യാൺ, തലോജ, പൻവേൽ എന്നീ മേഖലകളിലൂടെ പോകുന്ന ഇടനാഴിക്ക് 127 കിലോമീറ്ററാണ് ദൂരം. വിരാറിലെ നവഘറിൽ നിന്നാരംഭിക്കുന്ന ഇടനാഴി ഉറണിലെ ചിർണർ വരെ നീളുന്നതാണ്. പദ്ധതി സഫലമാകുന്നതോടെ ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാസമയം നേർ പകുതിയായി കുറയും.മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ (എംഎംആർ) ഉൾപ്പെടുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയാണിത്.
മുംബൈ, താനെ, നവിമുംബൈ, പാർഘർ, റായ്ഗഡ് ജില്ലകൾ ഉൾപ്പെടുന്നതാണ് എംഎആർ നവിമുംബൈ നിർദിഷ്ട രാജ്യാന്തര വിമാനത്താവളം, ശിവ്‍രി-നാവസേവ ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ-ഡെൽഹി ചരക്ക് പാത, ജവാഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇടനാഴിയുടെ നിർമാണമെന്നു മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ അറിയിച്ചു.ഇടനാഴിയുടെ നിർമാണത്തിന് പാൽഘർ, താനെ, റായ്ഗഡ് എന്നീ ജില്ലകളിലായി 221 ഹെക്ടർ വനഭൂമി വേണ്ടി വരും. 331കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം. 5000ൽ പരം മരങ്ങൾ മുറിച്ചു മാറ്റണം. 83 ഹെക്ടറിലെ കണ്ടൽക്കാടുകളും നീക്കം ചെയ്യേണ്ടി വരും.
മൃഗസഞ്ചാര പാതയ്ക്ക് തടസ്സമാകരുത്
തുംഗാരേശ്വർ വന്യമൃഗ കേന്ദ്രത്തിനും സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തിനും ഇടയ്ക്ക് നംഗല വനത്തിനടുത്ത് വന്യമൃഗങ്ങളുടെ സഞ്ചാര പാതയുണ്ട്. മൃഗസഞ്ചാരത്തിനു തടസ്സമുണ്ടാകാത്ത തരത്തിൽ ഈ മേഖലയിൽ ഇടനാഴി നിർമിക്കേണ്ടി വരും.