ADVERTISEMENT

മുംബൈ ∙ ഒരുതവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു നിരോധനം നിലനിൽക്കെ ഹോട്ടലുകളിൽ നിന്നു ഭക്ഷണം ഡെലിവെറി ചെയ്യാൻ അത്തരം പാത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നടപടി കർശനമാക്കാൻ മുംബൈ കോർപറേഷൻ (ബിഎംസി). കോവിഡിനു മുൻപ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിരുന്നെങ്കിലും ലോക്ഡൗൺ പിൻവലിച്ചതിനു പിന്നാലെ വിപണിയിൽ  നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തിരിച്ചെത്തുകയായിരുന്നു.

കടകളിലും ഷോപ്പിങ് മാളുകളിലും സ്ഥാപനങ്ങളിലും വ്യവസായ യൂണിറ്റുകളിലും ഗോഡൗണുകളിലും ഒരു മാസമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കായി വ്യാപക റെയ്ഡ് തുടരുകയാണ്. പരിശോധന ഹോട്ടലുകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ഹോട്ടൽ മേഖലയിലുള്ളവരോട് നിർദേശിച്ചതായി ബിഎംസി അറിയിച്ചു. 

ഭക്ഷണം പൊതിയാൽ പരിസ്ഥിതിക്ക് ഇണങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കാനാണ് നിർദേശം. എന്നാൽ ഇവയ്ക്ക് വില കൂടുതലായതിനാൽ  ഹോട്ടൽ മേഖലയിലുള്ളവരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. നിരോധനം കൂടുതൽ ഫലപ്രദമാക്കാൻ ഹോട്ടൽ മേഖലയിലെ വിവിധ സംഘടനകളുടെ യോഗം ബിഎംസി തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.

നാലു വർഷം മുൻപാണ് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചത്.  ഉപയോഗശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടന്നു ജലമൊഴുക്ക് തടസ്സപ്പെടുന്നതാണ് മുംബൈയിലടക്കം വെള്ളപ്പൊക്കത്തിന്റെ പ്രധാനകാരണം. ഇതോടൊപ്പം, വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യം കാരണമായിരിക്കേയാണു നിരോധനം ഏർപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com