മുഖ്യമന്ത്രി കസേരയിൽ മകൻ; വിവാദം വൈറൽ
Mail This Article
മുംബൈ∙ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന ചിത്രം പ്രചരിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. എൻസിപി യുവജന വിഭാഗം നേതാവ് രവി വാർപെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. സൂപ്പർ മുഖ്യമന്ത്രിയായ ശ്രീകാന്ത് ഷിൻഡെയ്ക്ക് ആശംസകൾ നേരുന്നതായി വാർപെ ട്വീറ്റ് ചെയ്തു.
ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഓഫിസിൽ നിന്നുള്ളതാണെന്ന് വാർപെ അവകാശപ്പെട്ടു. ‘ശ്രീകാന്ത് ഷിൻഡെ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്നു ചില രേഖകൾ പരിശോധിക്കുന്നത് കാണാം. ചിലർ ചുറ്റും നിൽക്കുന്നുമുണ്ട്. സംസ്ഥാനത്തെ 13 കോടി ജനങ്ങളുടെ അഭിമാനമാണ് ഈ കസേര. മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ മകനാണോ മുഖ്യമന്ത്രിയുടെ ചുമതല? ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുന്ന നടപടിയാണ് നടക്കുന്നത്. ആരാണ് യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കാര്യങ്ങൾ നോക്കുന്നത്?’-വാർപെ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് തെറ്റാണെന്ന് ശിവസേന വക്താവ് മനീഷ കായൻഡെ പറഞ്ഞു. താനെയിലെ തങ്ങളുടെ സ്വകാര്യ വസതിയുടെ ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നതെന്നും ഔദ്യോഗിക വസതിയിലേതല്ലെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. രണ്ടു തവണ എംപിയായ തനിക്ക് പ്രോട്ടോക്കോൾ നന്നായറിയാം. മുഖ്യമന്ത്രിയുടെ വിഡിയോ കോൺഫറൻസ് അതേ ദിവസം നടന്നതിനാലാണ് സർക്കാർ ബോർഡ് കസേരയ്ക്ക് പിന്നിൽ വന്നത്. ശ്രീകാന്ത് ഷിൻഡെയെ ന്യായീകരിച്ച് ബിജെപി നേതാവും വനം മന്ത്രിയുമായ സുധീർ മുൻഗൻതിവാർ രംഗത്തെത്തി.