ഓട്ടോറിക്ഷ, ടാക്സി മിനിമം നിരക്കുകൾ കൂടും; ടാക്സി 3 രൂപ, ഓട്ടോ 2 രൂപ
Mail This Article
മുംബൈ∙ അടുത്ത മാസം മുതൽ ടാക്‌സികളിലും ഓട്ടോറിക്ഷകളിലും യാത്ര ചെയ്യുന്നതിനുള്ള ചെലവ് കൂടും. കാലി-പീലി ടാക്‌സികളുടെ മിനിമം ചാർജിൽ 3 രൂപയുടേയും ഓട്ടോറിക്ഷകളുടെ മിനിമം ചാർജിൽ 2 രൂപയുടേയും വർധന വരുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. അടുത്ത മാസം ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും. നിലവിൽ കാലി-പീലി ടാക്‌സികളുടെ മിനിമം ചാർജ് 25 രൂപയും ഓട്ടോറിക്ഷകളുടേത് 21 രൂപയുമാണ്. യഥാക്രമം 28 രൂപയും 23 രൂപയും ആകും പുതിയ നിരക്ക് .
നിരക്ക് വർധന സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മുംബൈ ടാക്സിമെൻസ് യൂണിയൻ പിൻവലിച്ചു. ഇന്ധന വില വർധന ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. മിനിമം നിരക്കിൽ 10 രൂപ വരെ വർധന ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 1നാണ് ഇതിന് മുൻപ് മിനിമം ചാർജ് ഉയർത്തിയത്.
‘കഴിഞ്ഞ വർഷത്തേക്കാൾ സിഎൻജിയുടെ വില 30 രൂപയിലധികം വർധിച്ചതിനാൽ മിനിമം ചാർജ് കുറഞ്ഞത് 5 രൂപയെങ്കിലും വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എങ്കിലും കുഴപ്പമില്ല’ - നഗരത്തിലെ ഒരു ടാക്സി ഡ്രൈവറുടെ പ്രതികരണം. മുംബൈ മെട്രോപ്പൊലിറ്റൻ മേഖലയിൽ 60,000 ടാക്‌സികളും 5 ലക്ഷം ഓട്ടോറിക്ഷകളുമുണ്ട്.