ADVERTISEMENT

മുംബൈ ∙ പൻവേൽ– കർജത് റെയിൽപാതയുടെ ഇരട്ടിപ്പിക്കലിനു കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചതോടെ വികസനക്കുതിപ്പിനു വഴിതുറന്നു. ഇതിനകം വികസനപാതയിലുള്ള പൻവേൽ മേഖലയിലും, നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലസൗകര്യമുള്ള കർജത്തിലും കൂടുതൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും കുടിയേറ്റത്തിനും വഴിയൊരുക്കുന്നതാണു റെയിൽപാത വികസന പദ്ധതി. 2025ൽ പാത പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 

 നിലവിൽ പൻവേൽ– കർജത് സിംഗിൾ ലൈൻ പാതയിൽ ചരക്ക് ട്രെയിനുകളും ഏതാനും പാസഞ്ചർ ട്രെയിനുകളും മാത്രമാണുള്ളത്. പുതിയ വികസനത്തോടെ ലോക്കൽ ട്രെയിനുകൾ സജീവമാകും. പാത കടന്നുപോകുന്ന മേഖലകളിൽ ഇതിനകം റിയൽ എസ്റ്റേറ്റ് പദ്ധതികൾ വന്നുകഴിഞ്ഞു. കർജത്തിൽ കുറഞ്ഞ വിലയ്ക്കു വീടുകൾ ലഭിച്ചേക്കും.

സിഎസ്എംടിയിൽ നിന്ന് താനെ, കല്യാൺ വഴി മെയിൻ ലൈനിലൂടെയാണു കർജത്തിലേക്കു നിലവിലുള്ള ലോക്കൽ ട്രെയിൻ പാത. 2.15 മണിക്കൂറാണ് സിഎസ്എംടിയിൽ നിന്ന് ഇതുവഴി കർജത്തിലേക്ക് എത്താൻ എടുക്കുന്നത്. അതേസമയം, പൻവേൽ–കർജത് പാത ഇരട്ടിപ്പിക്കൽ വഴി സിഎസ്എംടിയിൽ നിന്നു പൻവേൽ വഴി കർജത്തിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസ് മാറ്റാൻ സാധിക്കും. അതു യാഥാർഥ്യമായാൽ യാത്രാസമയം അരമണിക്കൂറോളം കുറയ്ക്കാനാകും.

മുംബൈ റെയിൽ വികാസ് കോർപറേഷനാണ് 28 കിലോമീറ്റർ വരുന്ന പാതയുടെ ഇരട്ടിപ്പിക്കലിന്റെ ചുമതല. ‌പൻവേൽ, ചികാലെ, മൊഹാപെ, ചൗക്, കർജത്ത് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളായിരിക്കും പാതയിലുണ്ടാവുക. വികസനവേളയിൽ മൂന്നു തുരങ്കങ്ങൾ, രണ്ടു വലിയ പാലങ്ങൾ, 44 ചെറിയ പാലങ്ങൾ എന്നിവ ഇൗ പാതയിൽ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com