വിശ്രമജീവിതം ഉഷാറാക്കി പീറ്ററിന്റെ കരകൗശലം
Mail This Article
വസായ് ∙ മുതിർന്ന പൗരന്മാർ നാലു ചുമരുകൾക്കുള്ളിൽ ചടഞ്ഞുകൂടാതെ മനസ്സിൽ സന്തോഷവും, ജീവിതത്തിൽ ഉൗർജവും നിലനിർത്താൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന ചിന്തയിൽ നിന്നാണ് പീറ്റർ ഒൗസേപ്പ് കരകൗശല വിദ്യയുടെ വഴിയേ നടന്നു തുടങ്ങിയത്. തന്റെ ചെറിയ ബിസിനസ് അവസാനിപ്പിച്ച് 2008ൽ വിശ്രമജീവിതത്തിന് ഒരുങ്ങവേയാണ് മനസ്സിന് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്നു തോന്നിയത്. ഇന്നിപ്പോൾ പീറ്ററിന്റെ വീട്ടിലെത്തിയാൽ കൊത്തിമിനുക്കിയുണ്ടാക്കിയ കരകൗശവസ്തുക്കൾക്കൊപ്പം സന്തോഷവാനായിരിക്കുന്ന ആ ‘ശിൽപി’യുടെ സംതൃപ്തമായ മുഖവും കാണാം.
വസായ് അൽഫോൻസ പള്ളിക്ക് സമീപം കോറൽ 3, ഹൗസിങ് സൊസൈറ്റിയിൽ വസിക്കുന്ന തൃശൂർ മറ്റം ചിരിയൻകണ്ടത്ത് പീറ്റർ ഔസേപ്പിന്റെ (62) ഫ്ലാറ്റിൽ നിറയെ കരകൗശല വസ്തുക്കളാണ്, പാഴ്‌വസ്തുക്കൾ കൊണ്ട് അണിയിച്ചൊരുക്കിയവയാണ് മിക്കതും. പള്ളി, പായ്ക്കപ്പൽ, പുൽക്കൂടുകൾ, കേരള തനിമയിൽ നാലുകെട്ട് വീട് മുതൽ പലതരം വസ്തുക്കൾ. ഹൗസിങ് കോളനിവളപ്പിലെ പനയിൽ നിന്ന് അടർന്നു വീഴുന്നവ, കൊതുമ്പ്, ഐസ്ക്രീം കോലുകൾ തുടങ്ങി ഉപയോഗശൂന്യമെന്ന് കരുതി കളയുന്നവ ഉപയോഗിച്ചാണ് പള്ളി, പായ്ക്കപ്പൽ തുടങ്ങിയവയുടെ മാതൃകകളുടെ നിർമാണം.
1977ൽ ഡയമണ്ട് പോളിഷ് ജോലിയിലാണ് ഇദ്ദേഹത്തിന്റെ മുംബൈ ജീവിത തുടക്കം. 2002ൽ പ്ലാസ്റ്റിക് മോൾഡിങ് കമ്പനി തുടങ്ങി.
2008ൽ സ്ഥാപനത്തിന്റെ നടത്തിപ്പ് വേണ്ടെന്നുവച്ചശേഷം പേരക്കുട്ടികളെയും കളിപ്പിച്ച് വീട്ടിലിരിക്കുമ്പോഴാണ് കരകൗശല വസ്തുക്കളുടെ നിർമാണത്തിലേക്ക് ആകൃഷ്ടനായത്. കടലാസു പൂക്കളും മറ്റുമാണ് ആദ്യം ഉണ്ടാക്കിയത്.
സുഹൃത്തുക്കളുടെ പ്രശംസയും പ്രചോദനവും മറ്റ് പലതരം കരകൗശല വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിന് പ്രയോജനമായി. ജീവിതത്തിൽ ഇന്നോളം പായ്ക്കപ്പൽ കണ്ടിട്ടില്ല. മനസ്സിൽ പതിഞ്ഞ രൂപങ്ങളാണ് താനൊരുക്കിയ പള്ളിയും പായ്ക്കപ്പലുമൊക്കെയെന്ന് പീറ്റർ ഔസേപ്പ് പറഞ്ഞു. ചില രാത്രികളിൽ ഉറക്കം ഉപേക്ഷിച്ചും മറ്റും 7 മാസം കൊണ്ടാണ് പള്ളി മാതൃക പൂർത്തിയാക്കിയത്.