ബസിറങ്ങുന്ന യാത്രക്കാരന് കൂട്ടിന് ‘ബെസ്റ്റ് ’ ഇ–ബൈക്ക്
Mail This Article
മുംബൈ∙ ബെസ്റ്റ് ബസുകളിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ ഇനി ഓട്ടോയോ ടാക്സിയോ വേണ്ടി വരില്ല. ബെസ്റ്റിന്റെ 180 ബസ് സ്റ്റോപ്പുകളിലായി ഇ-ബൈക്ക് സർവീസിന് ബെസ്റ്റ് അധികൃതർ തുടക്കമിട്ടു. അന്ധേരി, വിലെ പാർലെ, ജുഹു, സാന്താക്രൂസ്, ഖാർ, ബാന്ദ്ര, മാഹിം, ദാദർ എന്നിവിടങ്ങളിൽ ആണ് ഇ-ബൈക്ക് സർവീസ് ഉള്ളത്. വൈകാതെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ ആയിരം ഇ-ബൈക്കുകൾ ലഭ്യമാണ്. അടുത്ത വർഷം ജൂണിനകം 5,000 ഇ-ബൈക്കുകൾ ഇറക്കാൻ ലക്ഷ്യമിടുന്നു. വോഗോ എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
കഴിഞ്ഞ ജൂൺ മുതൽ ബെസ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഇ-ബൈക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിനകം ലഭിച്ച മികച്ച പ്രതികരണം പദ്ധതി വ്യാപിപ്പിക്കാൻ പ്രോത്സാഹനമായി. 40,000ത്തോളം ആളുകൾ ഇപ്പോൾ തന്നെ ഇ-ബൈക്ക് സർവീസിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം അധിക സേവനങ്ങൾ മുംബൈയിൽ എവിടെയും യാത്ര ചെയ്യാൻ ബെസ്റ്റ് ബസുകൾ ഉപയോഗിക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കുകയും അതു വഴിയാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നാണ് ബെസ്റ്റ് അധികൃതരുടെ പ്രതീക്ഷ. ഇ-ബൈക്ക് സർവീസ് വൈകാതെ ബെസ്റ്റിന്റെ ചലോ ആപ്പുമായി ബന്ധിപ്പിക്കും.
നേട്ടങ്ങൾ
∙ നിരത്തിൽ നിന്ന് വീട്ടിലേക്ക് സുരക്ഷിത യാത്രാ
∙ പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്റർ അപകട സാധ്യത കുറയും
∙ വായു, ശബ്ദ മലിനീകരണങ്ങളില്ല
എങ്ങനെ ഉപയോഗിക്കാം
∙ വോഗോ (Vogo) ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കുക
∙ ആപ്പ് ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ഇ-ബൈക്ക് സ്റ്റേഷൻ കണ്ടെത്തുക
∙ സ്റ്റേഷനിൽ എത്ര ബൈക്കുകൾ ലഭ്യമാണെന്നും അവയുടെ നിലവിലെ ബാറ്ററി ലെവലും ആപ്പിൽ കാണാം
∙ ഇനി ആപ്പ് ഉപയോഗിച്ച് ഒരു ബൈക്ക് അൺലോക്ക് ചെയ്ത് സവാരി ആരംഭിക്കാം
∙ 20 രൂപയാണ് അടിസ്ഥാന നിരക്ക്. കിലോമീറ്ററിന് 3 രൂപയും മിനിറ്റിന് 1.50 രൂപയും വീതം നൽകേണ്ടി വരും.
∙ യാത്രയുടെ അവസാനം യാത്രക്കാരുടെ വോഗോ വാലറ്റിൽ നിന്ന് യാത്രാ നിരക്ക് ഈടാക്കും