സൈബർ തട്ടിപ്പ്: പെട്ടുപോയാൽ പെട്ടെന്ന് തന്നെ വിളിക്കാം, 1930
Mail This Article
മുംബൈ ∙ സൈബർ തട്ടിപ്പിന് ഇരയാകുന്നവർ 1930 എന്ന ഹെൽപ്‌ലൈൻ നമ്പർ മറക്കരുത്. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാനും പണം വീണ്ടെടുക്കാനും ഇത് ഉപകരിക്കും. സൈബർ തട്ടിപ്പുകൾ തടയാൻ രാജ്യവ്യാപകമായി ആരംഭിച്ച ഹെൽപ്‌ലൈനിന്റെ പ്രവർത്തനം കഴിഞ്ഞ മേയ് 17നാണു നഗരത്തിൽ തുടക്കമിട്ടത്. മുംബൈ പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് കൺട്രോൾ റൂമിലെ 10 പേരടങ്ങുന്ന സംഘമാണ് ഇതിന്റെ ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ 4 മാസത്തിനിടെ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കു നഷ്ടമായ 32 ലക്ഷം രൂപ സംഘം വീണ്ടെടുത്തിട്ടുണ്ട്.
പണം നഷ്ടപ്പെട്ട് അധികം വൈകാതെ തന്നെ വിളിച്ചാൽ, പണം തിരികെ ലഭിക്കാൻ ഉയർന്ന സാധ്യതയുണ്ടെന്ന് ഹെൽപ്‌ലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനസമയം. എന്നാൽ വൈകാതെ ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈനാക്കി മാറ്റിയേക്കും.
സൈബർ തട്ടിപ്പുകൾക്ക് ഇരയായവർ ഈ നമ്പറിലേക്ക് വിളിച്ചു നൽകുന്ന വിവരം ഉദ്യോഗസ്ഥർ cybercrime.gov എന്ന പോർട്ടലിൽ എന്റർ ചെയ്യും. തുടർന്ന് തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കും വോലറ്റുകളിലേക്കും പണം മാറ്റിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി ഉടൻ ബ്ലോക്ക് ചെയ്യും. ശേഷം മറ്റു നിയമനടപടികൾക്കൊപ്പം പണം ഇരയ്ക്ക് തിരികെ നൽകാനുള്ള നടപടിക്രമങ്ങളും ആരംഭിക്കും.