രാജധാനിയിൽ സഞ്ചരിച്ച മലയാളി കുടുംബത്തിന് ഭക്ഷ്യവിഷബാധ
Mail This Article
വസായ്∙ ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിലെ ഭക്ഷണം കഴിച്ച് അവശരായ മലയാളി പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും വസായിൽ ഇറങ്ങി ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്ഐ ശ്രീകുമാറും കുടുംബവും രാജധാനി എക്സ്പ്രസിലെ തേഡ് എസിയിൽ യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം പാൻട്രി കാറിൽ നിന്നു പനീർ കുറുമ വാങ്ങി കഴിച്ചതിനെത്തുടർന്നാണ് വയറുവേദനയും ഛർദിയും മൂലം അവശരായത്.
ഗുജറാത്തിലെ സൂറത്ത് എത്തുന്നതിനു മുൻപാണ് ഭക്ഷണം കഴിച്ചത്. ശ്രീകുമാർ, ഭാര്യ, രണ്ടു മക്കൾ, ഭാര്യയുടെ അമ്മയും സഹോദരിയും എന്നിവർക്കാണ് ശാരീരിക അസ്വസ്ഥയുണ്ടായത്. സൂറത്ത് സ്റ്റേഷനിൽ ഒരു ഡോക്ടർ എത്തി ഗുളിക നൽകിയെങ്കിലും ആശ്വാസം ലഭിക്കാത്തത് കൊണ്ട് വസായിൽ ഇറങ്ങേണ്ടി വന്നതായി ശ്രീകുമാർ പറഞ്ഞു.
വസായ് റോഡ് സ്റ്റേഷൻ റെയിൽവേ സൂപ്രണ്ടും മലയാളിയുമായ ഓസ്റ്റിൻ സംഭവമറിഞ്ഞ് എത്തി ഇവരെ ബങ്ക്ളി ആശുപത്രിയിലേക്ക് അയച്ചു. ഇതിനിടെ ഇഷ്ടപക്ഷം എന്ന വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങൾ എത്തി ആശുപത്രിയിൽ വേണ്ട സഹായം എത്തിച്ചു. അസുഖം ഭേദമായതിനെ തുടർന്ന് വെരാവൽ–കൊച്ചുവേളി ട്രെയിനിൽ ഇവരെ യാത്രയാക്കി. ഇന്ന് ഇവർ തിരുവനന്തപുരത്ത് എത്തും.