മാനസികാരോഗ്യ പ്രശ്നങ്ങൾ 30 കഴിഞ്ഞ സ്ത്രീകളിൽ വർധിക്കുന്നെന്ന് റിപ്പോർട്ട്
Mail This Article
മുംബൈ ∙ സംസ്ഥാനത്ത് സ്ത്രീകൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നം വർധിക്കുന്നതായി കണ്ടെത്തൽ. 30 വയസ്സിൽ കൂടുതലുള്ളവരിലാണ് പ്രശ്നങ്ങൾ ഏറെയും. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാന ആരോഗ്യ വകുപ്പ് 1.56 കോടി സ്ത്രീകളിൽ നടത്തിയ സർവേയിൽ 30 വയസ്സിനു മുകളിലുള്ള 69.4 ലക്ഷം പേർ ചികിത്സ തേടിയതായി കണ്ടെത്തി. ഇവരെല്ലാം കൗൺസലിങ്ങും നടത്തിയിരുന്നു.
‘മാതാ സുരക്ഷിത് തർ ഘർ സുരക്ഷിത് ‘ (അമ്മ സുരക്ഷിതയെങ്കിൽ വീട് സുരക്ഷിതം) എന്ന പേരിൽ സെപ്റ്റംബർ 26ന് ആരംഭിച്ച ക്യാംപെയ്നിലാണ് സ്ത്രീകളുടെ ആരോഗ്യ സർവേ നടത്തിയത്. കുടുംബകലഹം, വിവിധ പ്രശ്നങ്ങളെത്തുടർന്നുള്ള മാനസിക സമ്മർദം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ പ്രശ്നങ്ങളാണ് ഏറെയുമെന്നു പൊതുജന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
കോവിഡ് വ്യാപനത്തിനു ശേഷമാണ് മാനസികാരോഗ്യ പ്രശ്നം വർധിച്ചതെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. നഗരത്തിൽ മാത്രമല്ല, ഗ്രാമങ്ങളിലും സ്ത്രീകൾ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഗ്രാമീണരടക്കം പലരും പ്രശ്നമുണ്ടായാൽ ആരോടും പറയാറില്ല. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളാണെന്നു തന്നെ പലർക്കും അറിയില്ലെന്നും സർവേ നടത്തിയ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ പറയുന്നു.